‘വരാന്തയിലല്ല, അഞ്ച് ടേമായി അകത്തുണ്ട്, ആര്‍എസ്പി ആത്മാക്കളപ്പോലെ ഫുട്പാത്തില്‍ അലയുന്നു’; മറുപടിയുമായി കോവൂര്‍ കുഞ്ഞുമോന്
യുഡിഎഫിലേക്കു വന്നതിന് പിന്നാലെ ആർഎസ്പിയും യുഡിഎഫും ശിഥിലമായെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
7 Jun 2021 3:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആരാണെന്ന് ചോദിച്ച ഷിബു ബേബി ജോണിന് കോവൂർ കുഞ്ഞുമോൻ്റെ മറുപടി. താൻ വരാന്തയിലല്ല.അഞ്ചു ടേമായി സഭയിലുണ്ട്. എന്നാൽ ആർ എസ് പി ആത്മാക്കളെപ്പോലെ അലഞ്ഞു നടക്കുകയാണ്. യു ഡി എഫിൽ എത്തിയ ആർഎസ് പി ഫുട്പാത്തിൽ അലയുന്നുവെന്നുo കോവൂർ കുഞ്ഞുമോൻ പരിഹസിച്ചു. .ആർ എസ് പിക്ക് അസ്ഥിത്വം നഷ്ടപ്പെട്ടു.യുഡിഎഫിലേക്കു വന്നതിന് പിന്നാലെ ആർഎസ്പിയും യുഡിഎഫും ശിഥിലമായെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയായിട്ടായിരുന്നു മുന്‍പ് ഷിബു ബേബി ജോണിന്റെ പരിഹാസം. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, കുഞ്ഞുമോന് ആദ്യമൊന്ന് അകത്ത് കയറൂ എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ രൂക്ഷ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.
ഷിബു ബേബി ജോണ്‍ ആര്എസ്പിയില് നിന്നും അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോവൂര്‍ കുഞ്ഞുമോന് ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ഷിബുവിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഷിബു ബേബി ജോണുമായി നേരില്‍ സംസാരിച്ചുവെന്നും കുഞ്ഞുമോന് വ്യക്തമാക്കിയിരുന്നു. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് ഇനി യുഡിഎഫില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും അതിനാല്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പി ശക്തമായ പാര്‍ട്ടിയായി നിലനില്‍ക്കേണ്ടതുണ്ടെന്നും കുഞ്ഞുമോന് പ്രതികരിച്ചു. ഇടത് മുന്നണിയിലെ ഘടകക്ഷിയാണ് കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റ്. ആര്‍എസ്പിക്ക് നിയമസഭയില്‍ അംഗങ്ങളില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത്. എന്നാല്‍ വ്യക്തി കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും അവധി അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് സംഘടന മറുപടി. തന്റെ അവധിയില്‍ മറ്റ് വ്യഖ്യാനങ്ങളൊന്നും വേണ്ട, ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കില്ലെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചിരുന്നു.