കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമായി പൊരുത്തമില്ലെന്നതാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കുന്നത്.
3 Jun 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും. അന്വേഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുഴല്‍പ്പണത്തെക്കുറിച്ച് ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ബിജെപി നേതാക്കളുടെ മൊഴി പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് നേരത്തെ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമായി പൊരുത്തമില്ലെന്നതാണ് പൊലീസിനെ ആശയകുഴപ്പത്തിലാക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ വിഷയത്തില്‍ ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ തന്നെ പൊലീസ് സൂചന നല്‍കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലേക്ക് എന്‍ഡിഎ പ്രചരണത്തിനായി ഒന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം എത്തിച്ചതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഹവാല കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മറ്റു അന്വേഷണ ഏജന്‍സികള്‍ ഇടപെടേണ്ടി വരും. ഇത് ബിജെപിക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും സൂചനയുണ്ട്. നേരത്തെ കേസില്‍ വിശദീകരണവുമായി കെ, സുരേന്ദ്രന് രംഗത്തുവന്നിരുന്നു.
‘തെരഞ്ഞെടുപ്പ് കാലത്ത് 38 കോടിയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. സിപിഐഎമ്മിന്രെ പണമുണ്ട്, ലീഗിന്രെ പണമുണ്ട്, കോണ്‍ഗ്രസിന്റെ പണമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് 100 കോടിയുടെ കള്ളപ്പണം പിടിച്ചു. ഇതിലേറ്റവും കൂടുതല്‍ പിടിച്ചത് തമിഴ്നാട്ടില്‍ നിന്നാണ്. ആ തമിഴ്നാട് ഇന്ന് ഭരിക്കുന്ന ഡിഎംകെ 25 കോടിയാണ് സിപിഐമ്മിന് നല്‍കിയത്. ഇത് വാര്‍ത്തയായതും ഡിഎംകെ സമ്മതിച്ചിട്ടുള്ളതുമാണ്. ആ പണം കള്ളപ്പണമാണയോ വെള്ളപ്പണമായോ വന്നത് എന്ന് പിണറായി വിജയനും വിജയ രാഘവനും ആണ് പറയേണ്ടത്’
‘നിങ്ങള്‍ എല്ലാവരും പറഞ്ഞു. കവര്‍ച്ച നടത്തിയത് ബിജെപി നേതാക്കളാണെന്ന്. ഒരു മനസാക്ഷിയില്ലാതെയാണ് നിങ്ങള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്തയില്‍ ഏതെങ്കിലും ഒരംശം സത്യമായിരുന്നോ. ബിജെപിയുടെ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു കാരണവുമില്ലാതെ ചോദ്യം ചെയ്യാന്‍ വിളിച്ചു. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യം ചെയ്തത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ പല നേതാക്കളും വിളിപ്പിച്ചു. ആരും ചോദ്യം ചെയ്യലിനെതിരെ കോടതിയില്‍ പോയില്ല. ചോദ്യം ചെയ്യലിനെത്താന്‍ ഒരു ദിവസം നീട്ടി ചോദിച്ചില്ല. എല്ലാവരും ചോദ്യം ചെയ്യലിന് സഹകരിച്ചു. ഈ കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ല. ആ ഉറപ്പുള്ളത് കൊണ്ടാണ് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ സമയത്ത് സിപിഐഎം എന്താണ് ചെയ്തത്. നാല് മണിക്കാണ് തലയില്‍ മുണ്ടിട്ട് പലരും പോയത്. മാധ്യമങ്ങള്‍ക്ക് പലരെയും ചോദ്യം ചെയ്തതിനു എത്രയോ ദിവസം കഴിഞ്ഞാണ് വിവരം കിട്ടിയത്,’ കെ സുരേന്ദ്രന് പറഞ്ഞു.