കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന് ഇന്ന് ഹാജരാവും; ചോദ്യം ചെയ്യല്‍ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന് ഹാജറാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ സാധിക്കില്ലെന്ന് അറിയിക്കുയായിരുന്നു. പിന്നാലെയാണ് ഇന്ന് ഹാജരാവാമെന്ന് അറിയിച്ചത്. ജൂലൈ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തൃശ്ശൂര്‍ പൊലീസ് ക്ലബിലെത്തണമെന്നായിരുന്നു കെ സുരേന്ദ്രന് നല്കിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ആ ദിവസം ബിജെപി […]
13 July 2021 7:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും. തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ രാവിലെ 10.30 നാണ് സുരേന്ദ്രന് ഹാജറാവുക. നേരത്തെ ഈ മാസം ആറിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്കുകാരണം 13വരെ സാധിക്കില്ലെന്ന് അറിയിക്കുയായിരുന്നു. പിന്നാലെയാണ് ഇന്ന് ഹാജരാവാമെന്ന് അറിയിച്ചത്.
ജൂലൈ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തൃശ്ശൂര്‍ പൊലീസ് ക്ലബിലെത്തണമെന്നായിരുന്നു കെ സുരേന്ദ്രന് നല്കിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ആ ദിവസം ബിജെപി നേതൃ യോഗം ചേരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിറകെയാണ് 14 ന് ഹാജറാവാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ചോദ്യം ചെയ്യലിലിനോട് സഹകരിക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ബുധനാഴ്ച പൊലീസിനുമുന്നില്‍ ഹാജരാകാനുള്ള തീരുമാനമെന്നാണ് സൂചന.
കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തിയത് മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന് കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധര്മ്മരാജന് വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള പരിചയം ഇരുവരും നിഷേധിച്ചിരുന്നില്ല. അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെ സുരേന്ദ്രനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
അതേസമയം, മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാവും എന്ന് വ്യക്തമാക്കി നടത്തിയ പ്രതികരണത്തില്‍ കെ സുരേന്ദ്രന് നടത്തിയ പ്രതികരണം. കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് കേസുകളില്‍ കുടുക്കാനുള്ള ശ്രമം വിജയിക്കില്ല. തനിക്കെതിരായ ഫോണ്‍സംഭാഷണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സുരേന്ദ്രന് ആരോപിച്ചു.