സരിത്തിനെ കൊണ്ടു പോയത് വിജിലൻസ്; ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് പാലക്കാട് ഓഫീസിൽ മൊഴിയെടുക്കുന്നു
8 Jun 2022 7:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ കൊണ്ടുപോയത് പാലക്കാട് വിജിലന്‍സ് യൂണിറ്റ്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് കൊണ്ടു പോയിരിക്കുന്നത്. സരിത്ത് ഇപ്പോൾ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലന്‍സ് വ്യക്തമാക്കി.
പൂജപ്പുര സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 ആണ് ലൈഫ് മിഷന് കേസ് അന്വേഷിക്കുന്നത്. സരിത്തിനെ ഒരു സംഘം തട്ടികൊണ്ടുപോയെന്ന സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. രാവിലെ താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് തട്ടികൊണ്ടുപോയത്. പാലക്കാട്ടെ ബില്‍ടെക് ഫ്ലാറ്റില്‍ നിന്നാണ് ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയതെന്നും സ്വപ്ന സുരേഷ് ആരേോപണം ഉന്നയിച്ചത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘം പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയത്.
തനിക്കും കുടുംബത്തിനും സരിത്തിനുമെതിരെ ഭീഷണിയുണ്ട്. പട്ടാപ്പകല്‍ നടത്തുന്ന ഗുണ്ടായിസം നിര്‍ത്തണമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. സ്വപ്നയുടെ ആരോപണത്തെ തുടർന്ന് പ്രദേശീക പൊലീസ് ഫ്ലാറ്റിൽ എത്തിയിരുന്നു. വിജിലൻസ് സംഘം പ്രദേശിക പൊലീസിനെ അറിയിക്കാതെയാണ് എത്തിയത്.