നിമിഷപ്രിയയുടെ മോചനത്തിന് സഹായം; കുടുംബം പാണക്കാട്ടെത്തി
26 March 2022 5:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി. കൊല്ലപ്പെട്ട യെമനി യുവാവിന്റെ കുടുംബത്തിന് ചോരപ്പണം നല്കി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബവും സേവ് നിമിഷപ്രിയ കര്‍മസമിതിയും പാണക്കാട്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലുമാണ് പാണക്കാട്ടെത്തിയത്. സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് കുടുംബവും കര്‍മസമിതി പ്രവര്‍ത്തകരും സഹായമഭ്യര്‍ത്ഥിച്ചു.
ചോരപ്പണമായി ഭീമമായ തുക നല്‍കേണ്ടി വരും. ഈ തുക കണ്ടെത്താന്‍ കുടുംബത്തിനോ കര്‍മസമിതിക്കോ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ പാണക്കാട് കുടുംബത്തിന്റെയും മുസ്ലിം ലീഗിന്റെയും സഹായം ലഭ്യമാക്കണമെന്ന് നിമിഷയുടെ കുടുംബം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റു. വാര്‍ത്ത കേട്ടതുമുതല്‍ ഭര്‍ത്താവ് മാനസികമായി തകര്‍ന്നു. ഏക മകളുടെ അവസ്ഥയും സമാനമാണ്. ഇവര്‍ക്ക് സര്‍ക്കാരുകളുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കണം. മോചനത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള നിയമസഹായങ്ങള്‍ ലഭ്യമാക്കണമെന്നും നേതാക്കള്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ നേതാക്കളെ കണ്ടതായി കര്‍മസമിതി അംഗങ്ങള്‍ പറഞ്ഞു. യെമനില്‍ ഏറെ ബന്ധങ്ങളുള്ള മുസ്ലിം ലീഗ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്നും കുടുംബത്തിന്റെ കണ്ണീര് തുടക്കണമെന്നും സമിതി കണ്‍വീനര്‍ ജയചന്ദ്രന് അഭ്യര്‍ത്ഥിച്ചു.
നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് എംബസിയുമായി സംസാരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാരുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.