Top

മുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യം

9 Dec 2021 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യം
X

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. അതിനാല്‍ തന്നെ വിഷയത്തില്‍ ക്യമ്പയിന്‍ സംഘടിപ്പിക്കണമെന്നും എംഎം മണി ഇടുക്കിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാര്‍ വിഷയം ഇത്രയധികം പ്രശ്നത്തിലാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അഅധികാരത്തിലിരുന്നപ്പോളും പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിച്ചിരുന്നില്ലെന്നായിരുന്നു വിമർശനം. മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലത്ത് വെള്ളം ഏകപക്ഷീയമായി മുന്നറിയിപ്പില്ലാതെ പുറത്തേക്ക് ഒഴുക്കുന്ന തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പരാമർശം.

നേരത്തെ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നും വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി ഡാം നില്‍ക്കുകയാണെന്നുമുള്ള എംഎല്‍എയുടെ പ്രസ്താവന വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കവെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'സാമാന്യ ബുദ്ധി വച്ചൊന്ന് ആലോചിക്കണം. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ ഡാം അല്ലാതെ വേറെ എന്താണ് മാര്‍ഗം. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണം' അന്ന് എംഎം മണി ആവശ്യപ്പെട്ടു.

Next Story