രാജിവെക്കില്ലെന്ന് എംകെ വര്‍ഗ്ഗീസ്; 'മധ്യവര്‍ത്തികളെ അടിച്ചുപുറത്താക്കിയിട്ടുണ്ട്'
നിലവില്‍ തന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്.
15 March 2022 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവിശ്വാസം പാസായാല്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്. മറിച്ച് പ്രതിഷേധം ഭയന്ന് രാജിവെക്കില്ലെന്ന് എംകെ വര്‍ഗ്ഗീസ് പറഞ്ഞു. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത്. അഴിമതി രഹിത ഭരണം കാഴ്ച്ചവെക്കലാണ് മുഖമുദ്ര. മധ്യവര്‍ത്തികളായി നിന്നിരുന്നവരെ അടിച്ചുപുറത്താക്കിയിട്ടുണ്ടെന്നും മേയര്‍ കൂട്ടിചേര്‍ത്തു.
നിലവില്‍ തന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. വൈകിട്ട് 7 മണിക്കും തുറന്നുവെച്ചിരുന്ന ഓഫീസ് ആറരയ്ക്ക് അടച്ചുപൂട്ടി. അതിന് സുരക്ഷാ ഉദ്യോഗസ്ഥനേയും വെച്ചിട്ടുണ്ട്. തനിക്ക് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ യുഡിഎഫ് ആണ് അവിശ്വാസം കൊണ്ടുവന്നത്. മേയറായ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗ്ഗീസിനും ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ എന്നിവര്‍ക്കെതിരെയാണ് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കിയത്.
55 അംഗങ്ങളുള്ള േകാര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് ഭരണം നടത്തുന്നത്. സ്വതന്ത്രന്‍ മാരുടെ പിന്തുണയടക്കം 25 പേരാണ്. ഇടതുപക്ഷത്തെ പിന്തുണക്കുന്നവര്‍. കോണ്‍ഗ്രസിന് 24 പേരും. ബിജെപിക്ക് ആറംഗങ്ങളുമുണ്ട്. എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം ഇതിനകം അറിയിച്ചിട്ടുണ്ട്.