Top

'എന്ത് ആര്‍ജ്ജവത്തോടെയാണ് നമ്മുടെ കുട്ടികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത്'; മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തില്‍ ഉടന്‍ നടപടിയെന്ന് മന്ത്രി

ഇനിയും ഉറക്കെ ദേവ്‌നമാര്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

19 Dec 2021 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് ആര്‍ജ്ജവത്തോടെയാണ് നമ്മുടെ കുട്ടികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത്; മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തില്‍ ഉടന്‍ നടപടിയെന്ന് മന്ത്രി
X

സര്‍ക്കാര്‍ സ്‌കൂളിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന മൂന്നാം ക്ലാസുകാരി ദേവ്‌നയുടെ നിവേദനത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമായി. ഇക്കാര്യം ദേവ്‌നയെ അറിയിച്ചുവെന്ന് പറഞ്ഞ മന്ത്രി എന്ത് ആര്‍ജ്ജവത്തോടെയാണ് നമ്മുടെ കുട്ടികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇനിയും ഉറക്കെ ദേവ്‌നമാര്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ്‌ന. ദേവ്‌നയുടെ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അതില്‍ സന്തോഷമറിയിച്ച ദേവ്‌ന എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി മന്ത്രിയ്ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. സ്‌കൂളില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും ദേവ്‌ന ആവശ്യപ്പെട്ടു. ആറാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി അധീനക്ക് എല്‍എസ്എസ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പ് തുകയും ലഭിച്ചിട്ടില്ല എന്നും ദേവ്‌ന അറിയിച്ചിരുന്നു.

തുടര്‍ന്നാണ് സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തതായി ദേവ്‌നയെ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്ര കുട്ടിയെ അറിയിച്ചു.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം

കഴിഞ്ഞദിവസം കണ്ണൂരിൽ ഞാൻ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന ദേവ്ന എന്ന മൂന്നാം ക്ലാസുകാരി എന്നെ കാണാനെത്തി. ഒരു നിവേദനവുമായാണ് ദേവ്ന എത്തിയത്. ദേവ്നയുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തിരുന്നു. അതിൽ ദേവ്ന സന്തോഷമറിയിച്ചു. എന്നാൽ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദേവ്നയുടെ പരാതി. സ്കൂളിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നും ദേവ്ന ആവശ്യപ്പെട്ടു.

ആറാം ക്ലാസിൽ പഠിക്കുന്ന ചേച്ചി അധീനക്ക് എൽഎസ്എസ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് തുകയും ലഭിച്ചിട്ടില്ല എന്നും ദേവ്ന അറിയിച്ചു.

സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തതായി ദേവ്നയെ അറിയിച്ചു. ഉച്ചഭക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ദേവ്നക്ക് ഉറപ്പ് നൽകി.

എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്. ദേവ്നമാർ സംസാരിക്കട്ടെ, ഇനിയുമുറക്കെ.


Next Story