'സ്ത്രീകളുടെ യാത്രാ സുരക്ഷിതത്വത്തിന് 'നിര്‍ഭയ''; പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ആന്റണി രാജു
രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
16 Nov 2021 1:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യാത്രകളില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കുമെന്നും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കുവാന്‍ മന്ത്രി ആന്റണി രാജു ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ ഐഎഎസ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം ആര് അജിത് കുമാര്‍ ഐപിഎസ്, സിഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.