'പള്ളികളില്‍ പ്രതിഷേധം വേണ്ട'; ജിഫ്രി തങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി അബ്ദുറഹിമാന്
വഖഫ് ബോര്‍ഡ് നിയമനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്
2 Dec 2021 10:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാര്‍ഹവും അവസരോചിതവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണന്ന് മന്ത്രി വി.അബ്ദുറഹിമാന്.
പള്ളികള്‍ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും വിഭാഗങ്ങളും സൗഹാര്‍ദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉള്‍ക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാര്‍ദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജന്മാരെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാടെന്ന് അബ്ദുറഹിമാന് പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്ത് ചാടി പള്ളികള്‍ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ടലാക്കോടെയാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള അവസരമുണ്ടെന്നിരിക്കെ ആരാധനാലയങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. മഹല്ലുകളില്‍ താമസിക്കുന്ന ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തില്‍ യാതൊരു തരത്തിലുള്ള ബലാല്‍കാരത്തിനും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ വെള്ളിയാഴ്ച പള്ളികളില്‍ നിലപാടെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുസ്ലീം സംഘടനകള്‍ തീരുമാനിച്ചതായി പിഎംഎ സലാമാണ് പ്രഖ്യാപിച്ചത്. പിന്നാലെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.