മന്ത്രിയായി എംബി രാജേഷ്; വകുപ്പുകള്‍ ഉടനറിയാം, 'മുഖ്യമന്ത്രി തീരുമാനിക്കും'
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തു.
6 Sep 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജിവച്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന് രാജിവെച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
ഗോവിന്ദന് മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകള്‍ തന്നെയായിരിക്കും എംബി രാജേഷിന് നല്‍കുക. അതേസമയം, വകുപ്പുകള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മുന്‍പ് എംബി രാജേഷ് പറഞ്ഞിരുന്നു. ഏതാണ് വകുപ്പ് എന്ന് അറിയില്ല. ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ അറിയിപ്പ് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
'പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും.' എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചിരുന്നു.
തൃത്താല മണ്ഡലത്തില്‍ നിന്നാണ് എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.
എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.