'പെണ്ണുങ്ങള്‍ക്ക് വേറെ സംഘടനയുണ്ടല്ലോ'; വിജയ് ബാബുവായാലും ദിലീപായാലും ചവിട്ടിയരച്ച് കളയാന്‍ പറ്റില്ലല്ലോയെന്ന് മണിയന്‍പിള്ള രാജു
പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടല്ലോയെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടു.
2 May 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ലൈംഗികാതിക്രമക്കേസിലെ പ്രതി വിജയ് ബാബുവിനെ 'ചവിട്ടിയരച്ചുകളയാന്‍' കഴിയില്ലല്ലോയെന്ന് 'അമ്മ' വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു. വിജയ് ബാബുവോ ദിലീപോ ആരുമാവട്ടെ, ചുമ്മാ ചവിട്ടിയരച്ച് കളയാന്‍ പറ്റില്ല, എന്നാല്‍ തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണമെന്നാണ് അഭിപ്രായമെന്നും മണിയന്‍പിള്ള രാജു മനോരമ ന്യൂസിനോട് പറഞ്ഞു. സംഘടനയിലെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മണിയന് പിള്ള രാജു നിലപാട് വ്യക്തമാക്കി.
അമ്മ ഐസിസിയില്‍ നിന്നുള്ള മാല പാര്‍വ്വതിയുടെ രാജിയിലും മണിയന്‍പിള്ള രാജു പ്രതികരിച്ചു. രാജിയൊക്കെ വ്യക്തികളുടെ ഇഷ്ടമാണ്. ആര്‍ക്ക് വേണമെങ്കിലും പുറത്ത് പോകാമെന്നും അവരുടെ അഭിപ്രായം പറയാമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടല്ലോയെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടു.
മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം-
വിജയ് ബാബുവിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്ന് കമ്മിറ്റി ആലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗത്തെ സംരക്ഷിക്കുകയും വേണം. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയും മറ്റും കാര്യങ്ങളൊക്കെയുണ്ടല്ലോ. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, 'നമ്മുടെ കൈയ്യില്‍ രണ്ട് ഓപക്ഷനാണുള്ളത്. സസ്പെന്റ് ചെയ്യുമോ. എന്താണ് പറയാനുള്ളത്.'
എന്നാല്‍ അമ്മയ്ക്ക് ഒരു ചീത്തപേരും ഉണ്ടാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി പദവിയില്‍ നിന്നും മാറിനില്‍ക്കാം. ഞാന്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലായെന്ന് ക്ലീറ്റ് ചിറ്റ് എഴുതി നല്‍കാം.' എന്ന് അദ്ദേഹം മറുപടി നല്കി.
അക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയെ അറിയിച്ചപ്പോള്‍ അവര്‍ക്കെല്ലാം സമ്മതം. അല്ലാതെ തര്‍ക്കമൊന്നുമില്ല. മാലാപാര്‍വ്വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത് അവരുടെ ഇഷ്ടമാണ്. അവര്‍ക്കൊക്കെ എന്തും ചെയ്യും. പുറത്ത് പോകാം അഭിപ്രായം പറയാം എല്ലാം ചെയ്യാം.
സംഘടനയാവുമ്പോള്‍ ഒരാള്‍ ആരോപണവിധേയനാവുമ്പോള് പുറത്താക്കാന്‍ പറ്റില്ല. നടപടി ക്രമങ്ങള്‍ ഉണ്ട്. ശ്വേതയും ലെനയും സുരഭിയുമെല്ലാം ഉണ്ടായിരുന്നു, കത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് കാത്തിരിക്കാം എന്നായിരുന്നു എല്ലാവരുടേയും മറുപടി. വിജയ് ബാബുവല്ല, ദിലീപല്ല ആരായാലും ചുമ്മാ ചവിട്ടിയരച്ച് കളയാന്‍ പറ്റില്ലല്ലോ. തെറ്റുകാരന്‍ ആണെങ്കില്‍ 150 ശതമാനവും ശിക്ഷിക്കപ്പെടണം.