തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍
ഇടപ്പള്ളി 115 എ നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് തടസപ്പെട്ടു.
31 May 2022 8:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്ക്കൂള് ബൂത്തിലാണ് കള്ളവോട്ട് ശ്രമം. സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ടിന് ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. ബൂത്ത് ഏജന്റുമാരുടെ പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉപതെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിലേക്ക് പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയിരുന്നു. മരോട്ടിച്ചുവടിലുള്ള 23 നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറാണ് പോലീസ് പിടിയിലായത്. മരോട്ടി ചുവട് സെന്റ് ജോര്‍ജ് സ്കൂളിലെ പ്രിസൈഡിഗ് ഓഫീസര്‍ വര്‍ഗീസ് പി യെ യാണ് പോലീസ് പിടികൂടിയത്. പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫീസറെ ബൂത്തില്‍ നിയോഗിച്ചു.
ഇടപ്പള്ളി 115 എ നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് തടസപ്പെട്ടു. ഇവിഎം തടസപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. ഒറ്റവോട്ട് മാത്രമാണ് അവിടെ രേഖപ്പെടുത്തിയത്. തുടര്‍ന്ന് പുതിയ ഇലക്ടോണിംക് യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പുനസ്ഥാപിക്കുകയായിരുന്നു.
ഏഴ് മണിയോടെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. കാലവര്‍ഷം തുടങ്ങിയെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്.രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര് വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.
- TAGS:
- Thrikkakara bypoll
- UDF