'ചെത്തുത്തൊഴിലാളികളുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍'; സുധാകരന് ദിവാകരന്റെ മറുപടി
'കെപിസിസി അധ്യക്ഷനാകാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയാണ് സുധാകരന്'
29 Nov 2021 4:09 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നടത്തിയ 'ചെത്തുത്തൊഴിലാളിയുടെ മകന്' പരാമര്‍ശത്തില്‍ പ്രതികരണവുമായി മമ്പറം ദിവാകരന്. മുഖ്യമന്ത്രി പിണറായി വിജയനും താനും ഒരേ നാട്ടുകാരാണ്. ചെത്തുതൊഴിലാളികളുടെ മക്കളാണെന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും ദിവാകരന് പറഞ്ഞു. ധര്‍മടം മണ്ഡലത്തില്‍ ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചെന്നും ദിവാകരന് പറഞ്ഞു.
കെ സുധാകരനെതിരെയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗം കൂടിയായ മമ്പറം ദിവാകരന് ഇന്ന് നടത്തിയത്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് ദിവാകരന് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിവാകരന് പറഞ്ഞു.
''കെപിസിസി അധ്യക്ഷനാകാന്‍ 200 ശതമാനവും യോഗ്യനല്ലാത്ത വ്യക്തിയാണ് സുധാകരന്. അധ്യക്ഷ പദവി മഹത്തായ പദവിയാണ്. അതുകൊണ്ട് സുധാകരന് പ്രസിഡന്റാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രസിഡന്റായത് കൊണ്ട് ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. എന്നെ പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്.''
''ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല.'' കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മമ്പറം ദിവാകരന് പറഞ്ഞു. ചിറക്കല്‍ സ്കൂളിനായി പിരിച്ച പണം എവിടെയാണെന്ന് സുധാകരന് വെളിപ്പെടുത്തണമെന്നും ദിവാകരന് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് പുറത്താക്കല്‍ നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും രാധാകൃഷ്ണന് വിശദീകരിച്ചിരുന്നു.