'ഫലപ്രദമായി കേസ് വാദിക്കുന്നില്ല'; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മയും സഹോദരിയും
10 Jun 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മണ്ണാർക്കാട്: അട്ടപ്പാടിയിലെ മധു വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. ഫലപ്രദമായി കേസ് വാദിക്കാന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയുമാണ് മണ്ണാര്‍ക്കാട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ പ്രോസിക്യൂട്ടര്‍ വരുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് കാട്ടി കോടതി ഹര്‍ജി തള്ളി.
കൃത്യമായ തെളിവുകള്‍ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വിമര്‍ശനം. കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും ഫീസും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പിന്മാറിയിരുന്നു. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരോടും അതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും ആരോപണം.
മധു കേസില്‍ തുടര്‍ച്ചയായി രണ്ട് സാക്ഷികളാണ് കൂറ് മാറിയത്. 11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് കഴിഞ്ഞ ദിവസം മൊഴി മാറ്റിയത്. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തെ ചന്ദ്രന് നല്കിയ മൊഴി. കോടതിയില്‍ നല്കിയ രഹസ്യ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് കോടതി വിസ്താരത്തിനിടെ ചന്ദ്രന് പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു.
നേരത്തെ കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണനും കോടതിയിൽ പറഞ്ഞത്.
Story Highlight: Madhu murder vase; family against prosecution
- TAGS:
- madhu murder case
- Madhu