'ഇതൊക്കെ എന്റെ അറിവോ സമ്മതമോ ഇല്ലാതെ'; 'അത്തരം' ഫാന്‍സിനെ തള്ളി സ്വരാജ്
ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല.
26 Nov 2021 12:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തന്റെ പേരില്‍ ഫേസ്ബുക്കില്‍ രൂപീകരിച്ച പേജുകളെയും അക്കൗണ്ടുകളെയും തള്ളി എം സ്വരാജ്. ആരൊക്കെയോ ചേര്‍ന്ന് രൂപം നല്കിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്ക് മാത്രമാണെന്ന് സ്വരാജ് വ്യക്തമാക്കി. ഫേസ്ബുക്ക് വെരിഫൈഡ് ചെയ്ത ഒരു അക്കൗണ്ട് മാത്രമാണ് തനിക്കുള്ളതെന്നും അതിലെ പരാമര്‍ശങ്ങളില്‍ തനിക്ക് പൂര്‍ണമായ ഉത്തരവാദിത്വമുണ്ടെന്നും സ്വരാജ് പറഞ്ഞു.
എം സ്വരാജിന്റെ വാക്കുകള്‍: 'ഫാന്‍ സംസ്കാരത്തിന്റെ 'രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. ഫാന്‍സ് എന്ന പേരിലും അല്ലാതെയുമൊക്കെ. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.
വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.
എം.സ്വരാജ് .