'രാഹുലിനെയും സോണിയയെയും ഇങ്ങനെയാണോ പറയാറ്?'; സുധാകരന് തോന്നിവാസം പറഞ്ഞിട്ട് ന്യായീകരിക്കുന്നെന്ന് സ്വരാജ്
തോന്നിവാസം പറഞ്ഞിട്ട് പിന്നെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സുധാകരനെന്ന് സ്വരാജ്.
18 May 2022 4:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവരെ സുധാകരന് ഇങ്ങനെയാണോ വിശേഷിപ്പിക്കുന്നതെന്ന് സ്വരാജ് ചോദിച്ചു. തോന്നിവാസം പറഞ്ഞിട്ട് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് സുധാകരനെന്നും സംസ്കാരശൂന്യനാണെന്ന് അദ്ദേഹം തെളിയിച്ചെന്നും സ്വരാജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
എം സ്വരാജ് പറഞ്ഞു: ''എന്തൊരു അസംബന്ധമാണ്. കണ്ണൂരിലെ ഉത്തരവാദിത്വമുള്ള ഒരാളും ഇത്തരം പരാമര്‍ശം നടത്തുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഇവിടെ ഒരു പ്രകോപനവുമുണ്ടായിട്ടില്ല. ആരും ഒന്നും അദ്ദേഹത്തെ പ്രകോപിപ്പിച്ച് പറഞ്ഞിട്ടില്ല.''
''രാഹുല്‍ ഗാന്ധിയെ ഇവര്‍ അങ്ങനെയാണോ വിശേഷിപ്പിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ സോണിയാ ഗാന്ധിയെ കുറിച്ച് ഇങ്ങനെയാണോ പറയാറ്. പ്രതിപക്ഷ നേതാവിനെ ഇങ്ങനെയാണോ വിശേഷിപ്പിക്കാറ്, കെപിസിസി യോഗത്തില്‍ ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വിളിക്കുന്നത് ഇങ്ങനെയാണോ. തോന്നിവാസം പറഞ്ഞിട്ട് പിന്നെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. സംസ്കാരശൂന്യനാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ഇത് കേരളമാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകുന്നുണ്ട്. ഇത്തരമൊരു പരാമര്‍ശത്തെ നാട് അംഗീകരിക്കില്ല.''
''തൃക്കാക്കരയില്‍ യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല അടക്കമുള്ളവര്‍ വന്നല്ലോ. ഞങ്ങള്‍ ചോദിച്ചോ, നിങ്ങള്‍ എന്തിനാണ് വന്നതെന്ന്. മുഖ്യമന്ത്രി ഒരു യോഗത്തില്‍ പങ്കെടുത്തപ്പോഴേക്കും ഇതാണ് സ്ഥിതിയെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥിതിയെന്ന് നാട്ടുകാര്‍ക്ക് ചിന്തിക്കാം.''
തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും മുന്നണി സമാന ധാരണയെന്ന് സ്വരാജ്
തൃപ്പൂണിത്തുറയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മുന്നണിയെ പോലെ ധാരണയാണെന്ന് എം സ്വരാജ്. വര്‍ഷങ്ങളായി നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്യുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് ചെയ്യുന്ന രീതിയാണ് തുടരുന്നതെന്ന് എം സ്വരാജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തന്നെ സമ്മതിച്ചതും സ്വരാജ് ചൂണ്ടിക്കാണിച്ചു.
എം സ്വരാജ് പറഞ്ഞത്: ''തൃപ്പൂണിത്തുറ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ അവിശുദ്ധസഖ്യം കുറെ കാലമായി നിലനില്‍ക്കുന്ന ഒരു സ്ഥലമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മുന്നണിയെ പോലെ ഒരു ധാരണയാണ്. നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് ചെയ്യും. ഇത് കേരളത്തിലെ പലയിടങ്ങളിലും സംഭവിക്കുന്നതാണ്. തൃപ്പൂണിത്തുറയില്‍ ഇത് ശക്തമായി നിലനില്‍ക്കുന്ന ഒന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു, ബിജെപി വോട്ടെല്ലാം കോണ്‍ഗ്രസിന് പോയെന്ന്.''
''കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഏത് അവസ്ഥയില്‍ എത്തി നില്ക്കുന്നുയെന്നതിന്റെ തെളിവാണ് ഇതെല്ലാം. ബിജെപി പണ്ട് മുതലേ വോട്ടു കച്ചവടം നടത്തുന്നവരാണെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കോണ്‍ഗ്രസിലെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഇക്കാര്യം മനസിലാക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ. ഇന്ന് അല്ലെങ്കില്‍ നാളെ മതനിരപേക്ഷത വിജയിച്ചേ പറ്റൂ.''
''തദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ മൂന്ന് സ്ഥലങ്ങളിലും വോട്ട് കുറഞ്ഞ് പോയിട്ടില്ല. വര്‍ധിക്കുകയാണ് ചെയ്തത്. പക്ഷെ ബിജെപി-കോണ്‍ഗ്രസ് സഖ്യത്തെ തോല്‍പ്പിക്കുന്നതിലേക്ക് വോട്ട് എത്തിക്കാന്‍ കഴിഞ്ഞില്ല. അത് ജനങ്ങള്‍ തിരിച്ചറിയും. പ്രശ്നം ജനങ്ങള്‍ക്ക് മുമ്പൈകെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. അവര്‍ ഒന്നിച്ച് നിന്നാലും പരാജയപ്പെടുത്താന്‍ സാധിക്കാത്ത ശക്തിയായി സിപിഐഎം നാളെ മാറും.''