കത്ത് വിവാദം; അടിയന്തര യോഗം വിളിച്ച് സിപിഐഎം
പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു കത്ത് പുറത്തുവന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
6 Nov 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഐഎം. തിങ്കളാഴ്ച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും കത്തില്‍ പ്രതിരോധത്തിലായതോടെയാണ് യോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കും.
പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളാണ് ഇത്തരത്തിലൊരു കത്ത് പുറത്തുവന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം കത്ത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്കാന് പാര്‍ട്ടിക്കാവുന്നില്ല. കത്ത് കണ്ടിട്ടില്ല. വ്യാജമാണോയെന്ന് അറിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചത്.
നിയമപരമായി മുന്നോട്ട് പോകും. കത്തിന്റെ വസ്തുത പൊലീസ് അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയില്ല. കത്ത് വ്യാജമാണോയെന്ന് അറിയില്ല. പാര്‍ട്ടി പരിശോധിക്കും. പ്രതിപക്ഷത്തിന് മാധ്യമം ഇന്ധനം കൊടുക്കുകയാണ്. മേയര്‍ രാജിവെക്കേണ്ടതില്ല. മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ല. നാട്ടുകാരാണ്. വസ്തുത പുറത്ത് വരട്ടെ.' എന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.പാര്‍ട്ടിയില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കൈമാറിയതെന്നും ആനാവൂര്‍ നാഗപ്പന് നേരത്തെ വിശദീകരിച്ചിരുന്നു.
കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 295 ഒഴിവുണ്ടെന്നും മുന്‍ഗണന ലിസ്റ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അയച്ച കത്താണ് വിവാദമായത്. അതേസമയം അങ്ങനെ ഒരു കത്ത് താന്‍ നല്‍കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രന് വിശദീകരിച്ചു.മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
story Highlights: letter controversy CPIM meeting tomorrow