രണ്ടു കോടി രൂപയുമായി മുങ്ങിയ ലീഗ് നേതാവ് പിടിയില്‍; തട്ടിപ്പ് നേതാവെന്ന മറവില്‍
ഫോര്‍ട്ട് റോഡിലെ സികെ ഗോള്‍ഡില്‍ മാര്‍ക്കറ്റിങ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്യവെയാണ് നൗഷാദ് തട്ടിപ്പ് നടത്തി മുങ്ങിയത്.
26 Oct 2021 12:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂരില്‍ നിക്ഷേപകരില്‍ നിന്ന് രണ്ടുകോടിയോളം രൂപയുമായി മുങ്ങിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. ലീഗിന്റെ പുഴാതി മേഖലാ പ്രസിഡന്റ് കെപി നൗഷാദിനെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് റോഡിലെ സികെ ഗോള്‍ഡില്‍ മാര്‍ക്കറ്റിങ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്യവെയാണ് നൗഷാദ് തട്ടിപ്പ് നടത്തി മുങ്ങിയത്. സി കെ ഗോള്‍ഡ് ഉടമകളാണ് 30 ലക്ഷം രൂപ തട്ടിയതായി പൊലീസില്‍ പരാതി നല്‍കിയത്.
ജ്വല്ലറിയുടെ ജനറല്‍ മാനേജര്‍ എന്ന പേരിലാണ് ഇയാള്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്. ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയും നിക്ഷേപകരെ ക്ഷണിച്ചിരുന്നു. നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം നല്‍കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. ഒരു ലക്ഷത്തിന് പ്രതിമാസം 3000 മുതല്‍ 6000 രൂപ വരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപം സ്വീകരിച്ചത്. മുദ്രപത്രത്തില്‍ കരാറാക്കിയായിരുന്നു നിക്ഷേപം സ്വീകരിച്ചത്.
പഴയ സ്വര്‍ണം നല്‍കുന്നവര്‍ക്ക് 11 മാസത്തിനു ശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവിന് സ്വര്‍ണം നല്കുന്ന പദ്ധതി സികെ ജ്വല്ലറിയിലുണ്ടായിരുന്നു. ഇതിന്റെ പേര് പറഞ്ഞ് നൗഷാദ് നിരവധി പേരില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ സ്വീകരിച്ച സ്വര്‍ണം ജ്വല്ലറിയില്‍ എത്തിയില്ലെന്ന് ഉടമകള്‍ പറഞ്ഞു. ഇത്തരത്തില്‍ 35 പവന് വരെ സ്വര്‍ണം നഷ്ടപ്പെട്ടവരുണ്ട്. ജ്വല്ലറിയില്‍ നിന്ന് മുന്‍കൂറായി പണം നല്‍കാതെ സ്വര്‍ണം വാങ്ങിയവരില്‍നിന്ന് പണം വാങ്ങിയ ഇയാള്‍ ജ്വല്ലറിയില്‍ അടച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വര്‍ണം വാങ്ങുന്നതിനുള്ള പദ്ധതിയും ജ്വല്ലറിയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായിട്ടുണ്ട്. കണ്ണൂര്‍ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് നൗഷാദിന്റെ തട്ടിപ്പിനിരയായത്. പണം നഷ്ടമായെന്ന് കാണിച്ച് കുറച്ചുപേര്‍ മാത്രമേ പരാതിയുമായി എത്തിയിട്ടുള്ളൂ. പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയിലും പണം നിക്ഷേപിച്ചവരുമുണ്ട്.