തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി സജീവമാകാന്‍ കെവി തോമസ്; 'വികസനത്തിനൊപ്പം എന്നാല്‍ എല്‍ഡിഎഫിനൊപ്പം, സഹതാപ തരംഗമുണ്ടാകില്ല'
''വികസനത്തെ അന്ധമായി എതിര്‍ക്കരുത്. മുന്‍പ് എതിര്‍പ്പുകള്‍ ഉയര്‍ന്ന പല പദ്ധതികളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്.''
4 May 2022 3:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി സജീവമാകാന്‍ തയ്യാറെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. വികസനത്തിനൊപ്പം എന്നാല്‍ എല്‍ഡിഎഫിനൊപ്പമെന്ന് തന്നെയാണെന്നും കെറെയില്‍ പോലെയുള്ള വികസന പദ്ധതികള്‍ക്ക് വേണ്ടി താന്‍ നിലകൊള്ളുമെന്ന് കെവി തോമസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. തൃക്കാക്കരയില്‍ സഹതാപ തരംഗം ഉണ്ടാവില്ലെന്നും കെവി തോമസ് വ്യക്തമാക്കി.
കെവി തോമസിന്റെ വാക്കുകള്‍: ''കെ വി തോമസിന്റെ പിന്തുണ കേരളത്തിന്റെ വികസനത്തിനാണ്. വികസന കാഴ്ചപാടുകളോടെയായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. അത് കെറെയിലാണെങ്കിലും മറ്റെന്തിന്റെ കാര്യത്തിലാണെങ്കിലും. കെറെയിലില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ് വേണ്ടത്. വികസനത്തെ അന്ധമായി എതിര്‍ക്കരുത്. മുന്‍പ് എതിര്‍പ്പുകള്‍ ഉയര്‍ന്ന പല പദ്ധതികളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്.''
''വികസനകാര്യങ്ങളില്‍ യോജിച്ച് മുന്നോട്ട് പോകാന്‍ സാധിക്കണം. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി വയ്ക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ്. ജനങ്ങള്‍ രണ്ടും നോക്കിയിട്ട് മാത്രമേ തീരുമാനമെടുക്കൂ. എനിക്ക് കെറെയിലിനെക്കുറിച്ച് നല്ല രീതിയില്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ പദ്ധതിക്ക് പ്രത്യേകതകളുണ്ട്. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലാണ് പ്രധാനപ്രശ്നം.''
''സഹതാപ തരംഗം ഒരിക്കലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, സ്വാധീനിക്കില്ല. അത് വ്യക്തിപരമായി ബാധിക്കുന്ന ഒന്നാണ്.''-കെവി തോമസ് പറഞ്ഞു.