അടൂരിന്റെ വാദങ്ങളെല്ലാം കള്ളമെന്ന് തൊഴിലാളികള്‍; 'ശങ്കര്‍ മോഹന്റെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു'
''ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരവസ്ഥയാണ് ഞങ്ങള്‍ പറഞ്ഞത്. നേരിട്ട തിക്താനുഭവങ്ങള്‍ എന്താണെന്ന് ചോദിക്കാന്‍ പോലും അടൂര്‍ തയ്യാറായില്ല.''
31 Jan 2023 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടിക ജാതിക്കാര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജീവനക്കാര്‍. അഞ്ചു പേരാണ് ശുചീകരണത്തൊഴിലാളികളായി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. ഇതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളും വിധവകളായ മൂന്നു പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും മറ്റൊരാള്‍ നായർ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്നും തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരവസ്ഥയാണ് ഞങ്ങള്‍ പറഞ്ഞത്. അവിടെ നേരിട്ട തിക്താനുഭവങ്ങള്‍ എന്താണെന്ന് ചോദിക്കാന്‍ പോലും അടൂര്‍ തയ്യാറായില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. അന്വേഷണം നടത്തിയാല്‍ റിസര്‍വേഷന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമാകും. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജീവന് ഭീഷണിയുണ്ടായിട്ടും അവരെല്ലാ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്. ഓരോരുത്തരും അനുഭവിച്ച കാര്യങ്ങളുണ്ട്. അതിനാലാണ് സമരം അമ്പത് ദിവസം പിന്നിട്ടതും എല്ലാ വിദ്യര്‍ത്ഥികളും അതിനെ പിന്താങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.