'ഉമാ തോമസ്-കുമ്മനം കൂടിക്കാഴ്ച': അവിശുദ്ധ കൂട്ടുകെട്ടിനുള്ള ശ്രമമെന്ന് കോടിയേരി, 'എസ്ഡിപിഐയുമായി നേരത്തെ കരാര്‍'
''ഇത് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച കൂടിയാലോചനയാണ്.''
24 May 2022 11:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസ്, ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കോടിയേരി പറഞ്ഞു. സിപിഐഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ വി തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ്, ബിജെപി ഓഫീസില്‍ പോയി വോട്ടഭ്യര്‍ത്ഥിച്ച ഉമാ തോമസിനെതിരെ നടപടിയെടുക്കുമോ എന്നും കോടിയേരി ചോദിച്ചു.
കോടിയേരി പറഞ്ഞത്: ''തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങളില്‍ പരിഭ്രാന്തരായ യുഡിഎഫ് രാഷ്ട്രീയമായി തന്നെ അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് ഉമാ തോമസ് ബിജെപി ഓഫീസില്‍ പോയി കുമ്മനം രാജശേഖരനോട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇത് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച കൂടിയാലോചനയാണ്. അതുകൊണ്ടാണ് മുതിര്‍ന്ന നേതാവുമായി തന്നെ സ്ഥാനാര്‍ത്ഥി കൂടിക്കാഴ്ച നടത്തിയത്.''
''ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തൃപ്പൂണിത്തുറ നഗരസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഈ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസായിരുന്നു. ഇതിന് പ്രതിഫലമായിട്ടാണ് തൃക്കാക്കരയില്‍ വോട്ട് കോണ്‍ഗ്രസിന് അനുകൂലമായി മാറ്റിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരസ്യമായി പറഞ്ഞിരുന്നു, ബിജെപിയുടെ ഇത്തവണത്തെ പിന്തുണ തനിക്കാണെന്ന്. ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ യാതൊരു മടിയും േകാണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.''
''യുഡിഎഫ് ബിജെപിയുമായിട്ട് മാത്രമല്ല, എസ്ഡിപിഐയുമായി നേരത്തെ തന്നെ കരാറുണ്ടാക്കി കഴിഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഈ നീക്കം ഇവിടെ വിജയിക്കാന്‍ പോകുന്നില്ല. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ വിദ്യാസമ്പന്നരാണ്. രാഷ്ട്രീയപ്രബുദ്ധരാണ്.''
''യുഡിഎഫിന്റെ നീക്കങ്ങള്‍ പരായപ്പെടുത്തി മണ്ഡലത്തില്‍ ജോ ജോസഫ് വിജയിക്കുക തന്നെ ചെയ്യും. ജോ ജോസഫിന് അനുകൂല തരംഗമാണ് മണ്ഡലത്തിലുള്ളത്. ഇതെല്ലാം വോട്ടാക്കി മാറ്റാനുള്ള സംഘടനപ്രവര്ത്തനത്തിലാണ് എല്‍ഡിഎഫ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. മണ്ഡലത്തിലെ പ്രധാനമുദ്രാവാക്യം വികസനം തന്നെയാണ്. വികസനത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എല്‍ഡിഎഫിന് വേണ്ടി വോട്ട് ചെയ്യും. വികസനം മുടക്കികളും വികസനം ആഗ്രഹിക്കുന്നവരും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്.''