സംസ്ഥാന സ്കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്നു മുതല്‍; മത്സരങ്ങള്‍ ആദ്യമായി പകലും രാത്രിയുമായി
ക്രോസ് കണ്ട്രി മത്സരം ചാക്ക എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്
30 Nov 2022 11:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: 64ാംമത് സംസ്ഥാന സ്കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ വച്ച് നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം അരുളുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സബ് ജൂനിയര്‍ ബോയ്സ് & ഗേള്‍സ്, ജൂനിയര്‍ ബോയ്സ് & ഗേള്‍സ്, സീനിയര്‍ ബോയ്സ് & ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി 2700ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ തൊണ്ണൂറ്റി എട്ട് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കായികമേളയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. കായിക മേളക്കായി രണ്ടു ഗ്രൗണ്ടുകളും സജ്ജമായിട്ടുണ്ട്. ഹാമ്മര്‍ ത്രോ, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ എന്നീ ത്രോയിംഗ് ഇനങ്ങളും കുട്ടികളുടെ വാര്‍മിംഗ് അപ് ഏരിയ, ഫസ്റ്റ് കോള്‍ റൂം എന്നിവയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇരു സ്റ്റേഡിയങ്ങളിലും അലോപ്പതി, ഹോമിയോപ്പതി, ആയൂര്‍വേദം, ഫിസിയോ തെറാപ്പിസ്റ്റ്, ആമ്പുലന്‍സ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്.
ഇരു സ്റ്റേഡിയങ്ങളിലും ടോയ്ലെറ്റ് സൗകര്യം, വെള്ളത്തിന്റെ ലഭ്യത, കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമുള്ള കുടിവെള്ളം തുടങ്ങിയവ ഉണ്ടാകുന്നതാണ്. മത്സരത്തിനായി എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരത്തിലെ ഇരുപതോളം സ്കൂളുകളിലാണ് കായിക താരങ്ങളെ താമസിപ്പിക്കുന്നത്. താമസ സ്ഥലങ്ങളില്‍ വൈദ്യുതി, ആവശ്യത്തിന് വെളളം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാമിംഗ് അപ് കഴിഞ്ഞ് കുട്ടികളെ പ്രധാന സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം രാവിലെ ഏഴു മണിക്കും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30നും ആയിരിക്കും മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ക്രോസ് കണ്ട്രി മത്സരങ്ങള്‍ അവസാന ദിവസമായ ആറാം തീയതി രാവിലെ 6.30ന് നടക്കും. ക്രോസ് കണ്ട്രി മത്സരം ചാക്ക എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്ക് ആറ് കിലോമീറ്ററും പെണ്‍കുട്ടികള്‍ക്ക് നാല് കിലോമീറ്ററും ആണ് മത്സരിക്കേണ്ടത്. പോള്‍ വാള്‍ട്ടില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ അതിനുള്ള പോള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ഇരു സ്റ്റേഡിയങ്ങളിലും നടക്കുന്ന മത്സരങ്ങളുടെ ഫലങ്ങള്‍ ഉടനെ തന്നെ മാധ്യമങ്ങളെയും, സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിലും, ഓണ്‍ലൈനായി അറിയിക്കുന്നതാണ്.
നിലവില്‍ 2019 വരെയുളള സംസ്ഥാന സ്കൂള്‍ കായികമേളയുടെ സ്റ്റേറ്റ് റെക്കോര്‍ഡുകളെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ 2018 മുതല്‍ ദേശീയ സ്കൂള്‍ കായികമേളയുടെ റെക്കോഡുകള്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യാ അപ്ഡേറ്റ് ചെയ്തിട്ടില്ല. ആയതിനാല്‍ ദേശീയ റെക്കോര്‍ഡ് കണ്ടെത്തുന്നതിന് നിലവില്‍ സാഹചര്യമില്ല. എന്നാല്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യാ ദേശീയ റെക്കോര്‍ഡുകള്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഇത് ലഭ്യമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ജില്ലകള്‍ക്ക് യഥാക്രമം രണ്ട് ലക്ഷത്തി ഇരുപതിനായിരം, ഒരു ലക്ഷത്തി അറുപത്തി അയ്യായിരം, ഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനതുക നല്‍കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്ന കുട്ടികള്‍ക്ക് നാല് ഗ്രാം സ്വര്‍ണ്ണപ്പതക്കം സമ്മാനമായി നല്‍കും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായിക താരങ്ങള്‍ക്ക് നാലായിരം രൂപ വച്ച് സമ്മാന തുക നല്‍കും.
ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഭക്ഷണ വിതരണം സെന്റ് ജോസഫ് സ്കൂളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഒരേ സമയം എണ്ണൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ ബോര്‍ഡുകളും, ബാനറുകളും സ്ഥാപിച്ചു. വിവിധ സ്കൂളുകള്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ കായികമേളയുടെ വിളംബരത്തിനായി ഫഌഷ് മോബുകള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
പ്രചാരണാര്‍ത്ഥം ബൈക്ക് റാലികള്‍ ദീപശിഖ റാലി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്ക് പ്രൗഡ ഗംഭീര സ്വീകരണം നല്‍കുന്നതിനുള്ള നടപടികള്‍ റിസപ്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയ്യുന്നതാണ്. രജിസ്ട്രേഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം തീയതി മുതല്‍ എസ്.എം.വി. സ്കൂളില്‍ രജിസ്ട്രേഷന് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി മത്സരാര്‍ത്ഥികളെ അക്കോമഡേഷന്‍ സെന്ററില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തികരിച്ചിട്ടുണ്ട്. മൂന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. വൈകുന്നേരം ആറ് മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് മത്സരങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസത്തെ മത്സരങ്ങള്‍ വൈകിട്ട് 5 മണിക്ക് അവസാനിക്കും. തുടര്‍ന്ന് പതിനാല് ജില്ലാ ടീമുകളും മാര്‍ച്ച് പാസ്റ്റിനായി ഗ്രൗണ്ടില്‍ അണിനിരക്കും.
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ജില്ല ഏറ്റവും മുന്നിലും ബാക്കി ജില്ലകള്‍ ആല്ഫബെറ്റിക് ഓര്‍ഡര്‍ അനുസരിച്ചും ഏറ്റവും അവസാനം ആതിഥേയരായ തിരുവനന്തപുരം ജില്ല എന്ന ക്രമത്തില്‍ ആയിരിക്കും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് ദീപശിഖ റാലി ഗ്രൗണ്ടില്‍ പ്രവേശിക്കും. ദീപശിഖ കായിക താരങ്ങള്‍ കൈമാറി ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയയ്ക്ക് കൈമാറുകയും അദ്ദേഹം കായികമേളയുടെ ദീപശിഖ തെളിയിക്കുകയും ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പിന്നാലെ ടീം ക്യാപ്റ്റന്മാര് പ്രതിജ്ഞ ചൊല്ലും. ശേഷം വിവിധ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.
കായിക താരങ്ങള്‍ വാര്‍മിംഗ് അപ്പ് സമയത്തോ, മത്സരത്തില്‍ പങ്കെടുക്കുമ്പോഴോ കേരള, ഇന്ത്യാ, ഖേലോ ഇന്ത്യാ തുടങ്ങിയവ എഴുതിയ ജഴ്സി ധരിക്കാന്‍ പാടില്ല. ആറാം തീയതി വൈകുന്നേരം 4.30ന് മേയര്‍ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വ്വഹിക്കുന്നതാണ്.
- TAGS:
- Kerala
- Sports Meet