സൈനികന് പ്രദീപ് കുമാറിന്റെ കുടുംബത്തിനൊപ്പം കേരളം; ഭാര്യയ്ക്ക് ജോലി നല്‍കും, എട്ട് ലക്ഷം ധന സഹായം
പിതാവിന്റെ ചികില്‍സയ്ക്ക് മൂന്ന് ലക്ഷം രൂപയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
15 Dec 2021 8:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. പിതാവിന്റെ ചികില്‍സയ്ക്ക് മൂന്ന് ലക്ഷം രൂപയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തൃശ്ശൂര്‍ പൊന്നൂക്കര സ്വദേശിയാണ് വ്യോമസേനയിലെ ജൂനിയര്‍ വാറണ്ട് ഓഫീസറായിരുന്ന പ്രദീപ് കുമാര്‍. എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജന് പത്രസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്കുവാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന് നല്കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണ്. 2004 ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. അതിലുപരിയായി 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുകയാണ്.
പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു അദ്ദേഹം. അച്ഛന് ദീര്‍ഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും, സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും വേണ്ടി തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക എന്നും മന്ത്രി അറിയിച്ചു.
ഡിസംബര്‍ എട്ട് ബുധനാഴ്ചയാണ് തമിഴ്നാട്ടില്‍ ഊട്ടിക്ക് സമീപം കുനൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഇദ്ദേഹത്തിന്റെ ഭാര്യ മധുലിമ റാവത്തും മറ്റ് 12 സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ജീവനോടെയുണ്ടായിരുന്ന ഒരേയൊരാളായിരുന്നു ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.
കൂനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അവസാന സേനാംഗം ആയിരുന്നു വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്. ബംഗ്ലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അപകടത്തില്‍ വരുണ്‍ സിംഗിന് ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന് ചര്‍മ്മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിക്കാനിരുക്കുകയായിരുന്നു. ഇതിനിടെയാണ് മരണം.