'ഗര്‍ഭത്തില്‍ ജീവന് ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല'; സുപ്രീംകോടതി വിധിക്കെതിരെ കെസിബിസി
' എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവന് വില കല്പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും'
29 Sep 2022 3:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ കെസിബിസി. വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് മെത്രാന് സമിതി പ്രതികരിച്ചു. ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത് പലര്‍ക്കും പ്രേരണ നല്‍കുമെന്ന് കത്തോലിക്കാ സഭാ ആരോപിച്ചു.
'ഓരോ ജീവനും ഉത്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്കാരം ഈ സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവന് വില കല്പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും,' കെ സി ബിസി പ്രസ്താവിച്ചു.
സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യമഹത്വം കുറച്ചുകാണിക്കുന്നതിന് തുല്യമാണെന്നും മെത്രാന് സമിതി വിമര്‍ശിച്ചു. ഗര്‍ഭത്തില്‍ ജീവന് ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല. അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങള്ക്കുമുണ്ടെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.
എല്ലാ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന ചരിത്ര വിധിയാണിന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അവകാശമുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഢനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. 24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി' നിയമത്തിലെ 2021-ലെ ഭേദഗതി വിവാഹിതരും അവിവാഹിതരും തമ്മില്‍ വ്യത്യാസം വരുത്തുന്നില്ല. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
STORY HIGHLIGHTS: kcbc against supreme court verdict on abortion