'അപാകതകളുണ്ടെങ്കിൽ പരിശോധിക്കും, സർക്കാർ പറയുന്നതെല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ മാത്രം'; വി മുരളീധരൻ
പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
9 Aug 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോഡില്‍ കുഴികളടയ്ക്കുന്നത് ചടങ്ങുപോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസം കാണുന്നില്ല. കേരളത്തിനോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഒരു വിവേചവനവും കാണിച്ചിട്ടില്ല. കേന്ദ്രമന്ത്രി ഏറ്റവും പരിഗണന കാണിക്കുന്നത് കേരളത്തിനോടാണെന്ന് സർക്കാർ പറയുന്നു. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നത്. ഇതെല്ലാം ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറി വരുന്ന രാഷ്ട്രീയ പ്രസ്താവനകള്‍ മാത്രമാണ്', കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനോ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനോ സിപിഐഎം പ്രശ്‌നമുണ്ടാക്കുന്നതെന്തിനാണെന്ന് വി മുരളിധരന്‍ ചോദിച്ചു.
Story highlights: 'If there are irregularities will be checked, everything the government says is just a political statement based on the circumstances'; V Muralidharan