വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയില്‍ പിഴവെന്നാരോപണം; യാത്ര മുടങ്ങി, അരലക്ഷം രൂപ നഷ്ടമായെന്ന് വീട്ടമ്മയുടെ പരാതി
കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോഡും നേരത്തെ എടുത്തതാണ്
27 Dec 2021 10:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് മൂലം യാത്ര മുടങ്ങിയെന്ന് പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയത്. അടിയന്തര ആവശ്യത്തിനായി ദുബൈയിലുള്ള മകളുടെ അടുത്തേക്ക് പോകാനായി വെള്ളിയാഴ്ച്ചയാണ് നീന ടിക്കറ്റ് ബുക്ക് ചെയ്തത്. ആര്‍ടിപിസിആര്‍ പരിശോധനയടക്കം നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോഡും നേരത്തെ എടുത്തതാണ്.
എന്നാല്‍ വിമാനത്താവളത്തില്‍വെച്ച് സ്വകാര്യ ലാബ് നടത്തിയ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെന്ന് ഫലം വന്നു. യാതൊരു ലക്ഷണങ്ങളുമില്ലാത്ത തനിക്ക് രോഗമില്ലെന്നും രണ്ടാമതും പരിശോധിക്കണമെന്നും അപ്പോള്‍ തന്നെ ആവശ്യപ്പെട്ടെങ്കിലും ലാബ് അധികൃതര്‍ അനുവദിച്ചില്ല. ഇതോടെ യാത്ര മുടങ്ങിയെന്നും നീന മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇതേ ലാബിന്റെ തൊണ്ടയാട് ബ്രാഞ്ചിലെത്തി റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവാണ്.
തെറ്റായ പരിശോധനാഫലംകാരണം യാത്ര മുടങ്ങിയെന്ന് മാത്രമല്ല വിസയും ടിക്കറ്റുമടക്കം അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും എയര്‍പോര്‍ട്ടില്‍ നിന്നും അപമാനം സഹിക്കേണ്ടി വന്നെന്നുമാണ് നീനയുടെ പരാതി. പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ വ്യോമയാന മന്ത്രാലയത്തിനാണ് നീന പരാതി നല്‍കിയത്. എന്നാല്‍ ശരീരത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് വൈറസിന്റെ അളവിലെ മണിക്കൂറുകളുടെ ഇടവേളകളില്‍ വ്യത്യസ്ത ഫലം ലഭിക്കാറുണ്ടെന്നും തങ്ങളുടെ ഭാഗത്ത് വീഴച്ചയില്ലെന്നുമാണ് സ്വകാര്യ ലാബ് അധികൃതരുടെ വിശദീകരണം. അതേസമയം, നിരവധിപേര്‍ സമാന പരാതി ഉന്നയിക്കുന്നുണ്ടെന്നും ലാബ് അധികൃതര്‍ സമ്മതിച്ചു.വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയില്‍ പിഴവെന്നാരോപണം; യാത്ര മുടങ്ങി, അരലക്ഷം രൂപ നഷ്ടമായെന്ന് വീട്ടമ്മയുടെ പരാതി
- TAGS:
- kozhikkode
- RTPCR