പ്ലസ് വണ്‍ പ്രവേശനം; 'പ്രതിസന്ധിയുള്ള ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണം', നിയമസഭാ കക്ഷി യോഗത്തില്‍ ശിവന്‍കുട്ടിക്ക് വിമര്‍ശനം
എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച്ച സംഭവിച്ചുവെന്ന് വിമർശനം.
14 Oct 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎം നിയമസഭാ കക്ഷി യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് വിമര്‍ശനം. പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ച്ച സംഭവിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നുമാണ് യോഗത്തില്‍ സിപിഐഎം എംഎല്‍എമാര്‍ വിമര്‍ശിച്ചു. പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചുകൊണ്ടും എംഎല്‍എമാര്‍ രംഗത്തെത്തിയുരുന്നു. കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം ഉണ്ടായത്. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ മന്ത്രിയെ അനുകൂലിച്ച് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന് രംഗത്തെത്തുകയും ചെയ്തിരുന്നു.
വിമര്‍ശനം രൂക്ഷമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിയ്ക്ക് വിശദീകരിക്കേണ്ടി വന്നു. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസ് നിയമസഭയില്‍ പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്.