'കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ അധികാരമില്ല'; എതിര്‍പ്പുമായി ദിലീപും കൂട്ടുപ്രതികളും
ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍.
2 Feb 2022 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനെ എതിര്‍ത്ത് ദിലീപും കൂട്ടുപ്രതികളും.
ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തുറക്കുന്നതിനെയാണ് പ്രതിഭാഗം എതിര്‍ത്തത്. കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്നും പ്രോസിക്യൂഷന്റെ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ച് വരുത്തുകയായിരുന്നെന്ന് പ്രതികള്‍ വാദിച്ചു. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് തുറക്കരുത്. കൃത്രിമം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശം. ഫോണുകള്‍ ഹൈക്കോടതിയില്‍ വച്ച് ഡിജിപിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. സൈബര്‍ വിദഗ്ധര്‍ പോലുമില്ലാതെയാണ് ഫോണ്‍ ഉള്‍കൊള്ളുന്ന കവര്‍ തുറക്കാന്‍ പോകുന്നതെന്ന് ദിലീപും സംഘവും വാദിച്ചു.
അതേസമയം, ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെ പ്രതിഭാഗം വാദത്തെ തള്ളി പാറ്റേണ്‍ ഉള്‍പ്പെട്ട കവര്‍ കോടതി തുറന്ന് പരിശോധിച്ചു.
ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ ഫോണ്‍ തുറക്കാന്‍ ആവശ്യമായ പാറ്റേണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെയാണ് ഫോണുകള്‍ ആലുവ കോടതിയില്‍ എത്തിച്ചത്. ഫോണുകള്‍ തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ ആവശ്യം. എസ്പി മോഹനചന്ദ്രനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.