അട്ടപ്പാടി മധു കേസ്; ഈ മാസം 30ന് വിധി പറയും
കേസില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു
18 March 2023 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ഈ മാസം 30ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയാന്‍ മുപ്പതിലേക്ക് മാറ്റിയത്. ആദിവാസി യുവാവ് മധുവിന്റൈ കൊലപാതകത്തില്‍ അന്തിമ വാദം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂര്‍ത്തിയായത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്.
2022 ഫെബ്രുവരി 18നാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികള്‍ നിരന്തരം കൂറു മാറിയതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ്, പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
Story Highlights: Attappadi Madhu Case Court Will Announce Verdict On March 30