നിധിയുണ്ടെന്ന് പറഞ്ഞ് 30 ലക്ഷം തട്ടിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നംഗ സംഘം പിടിയില്‍
സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശിവ(44), വിജയ്(26), ഗൗതം(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
29 Nov 2022 4:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: നിധി കണ്ടെത്തി നല്‍കാമെന്ന വ്യാജേന 30 ലക്ഷം തട്ടിയതിന്റെ പേരില്‍ കൊല്ലങ്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. കൊല്ലങ്കോട് മുതലമട സ്വദേശി കബീറിനെയാണ്(48) മൂന്ന് വര്‍ഷം മുന്‍പ് മൂവര്‍സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശിവ(44), വിജയ്(26), ഗൗതം(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂവര്‍ സംഘം കാറിലെത്തി കബീറിനെ ഇടിച്ചിടുകയായിരുന്നു. ശേഷം ആശുപത്രിയില്‍ എത്തിക്കാനെന്ന പേരില്‍ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. കബീറിന്റെ സൂഹൃത്ത് കൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കറിലുണ്ടായിരുന്നവര്‍ തളളിമാറ്റുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ സുഹൃത്ത് വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് കല്ലങ്കോട് പൊലീസ് മീനാക്ഷിപുരം പൊലീസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇടതുകാലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കബീര്‍ തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന് വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളിലൊരാളായ ശിവയുടെ ആയല്‍വാസി വെങ്കിടേഷിന്റെ പറമ്പില്‍ നിധിയുണ്ടെന്ന് മധുര സ്വദേശി ദിലീപ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ നിധി കണ്ടെത്താന്‍ മൂന്ന് സ്വാമിമാരെ കേരളത്തില്‍ നിന്നെത്തിക്കാമെന്ന് ദിലീപ് പറഞ്ഞു. അങ്ങനെ വേഷം മാറിയെത്തിയ സ്വാമിമാരില്‍ ഒരാളായിരുന്നു മാങ്ങ വ്യാപാരിയായ കബീര്‍. നിധി കണ്ടെത്താനെന്ന വ്യാജേന ശിവയുടെ അടുത്തെത്തിയ അന്ന് തന്നെ ഇവരുടെ പക്കല്‍ നിന്നും രണ്ടേകാല്‍ ലക്ഷം രൂപ കബീറും സംഘവും കൈപ്പറ്റിയിരുന്നു.
ഇവരെ വിശ്വസിപ്പിക്കുന്നതിനായി പൂജയ്ക്ക് വീട്ടിലെത്തിയ അന്ന്, പറമ്പില്‍ നിന്നും വിഗ്രഹവും ചെമ്പ് തകിടുകളും കുഴിച്ചെടുത്തു. ശേഷം വീണ്ടും പൂജ നടത്തണമെന്ന പേരില്‍ സ്വാമിമാരുടെ വേഷംകെട്ടി എത്തിയ കബീറും റഹീമും സിറാജും ഇവരുടെ കൈയ്യില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തു. കൂടാതെ പൂജ നടത്താതിരുന്നാല്‍ മരണംവരെ സംഭവിച്ചേക്കാമെന്ന് മൂന്ന് പേരെയും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
പണം ലഭിക്കാതെവന്നപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് മൂവര്‍ സംഘം സിറാജിന്റെ നാട്ടിലെത്തി ഇയാളുമായി വഴക്കിട്ടിരുന്നു. പിന്നീട് മൂന്ന് പേരും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പണം തിരികെ ലഭിക്കില്ലെന്ന ഭയത്താല്‍ പരാതി പിന്നീട് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ കബീറും സുഹൃത്തുക്കളും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചു.
എന്നാല്‍ വീണ്ടും തുക ലഭിക്കാതെ വന്നതോടെയാണ് മൂന്ന്പേരും ചേര്‍ന്ന് കബീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHTS: A three-member gang who tried to kidnap a young man was arrested