
ഇടുക്കി: കട്ടപ്പനയിൽ പിക്അപ്പ് വാനുമായി ബൈക്ക് കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ യാത്രികരെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്ന് ആരോപണം. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പൊലീസ് ആണ് അപകടം കണ്ടിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതിരുന്നതെന്നാണ് ആക്ഷേപം. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. ടൗണിൽ നിന്നും തെറ്റായ ദിശയിൽ എത്തിയ പിക് അപ് വാൻ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പും എത്തി. ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പൊലീസുകാർ സമ്മതിച്ചില്ല.
ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞ ശേഷം പൊലീസ് ജീപ്പ് മുന്നോട്ടു പോയി. നെടുങ്കണ്ടം സ്‌റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
പൊലീസ് സഹായിക്കാതെ വന്നതോടെ പരിക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോട്ട് സമപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ് പിവിഎ നിഷാദ് മോൻ പറഞ്ഞു.