‘തിരിച്ചു വരണം’, നടന്നത് പ്രതീക്ഷിച്ച പോലല്ലെന്ന് സോണിയ, കൈക്കുഞ്ഞിനെയുമേന്തി നിമിഷ ഫാത്തിമ; ഐഎസ് അംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍
അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികള്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നാല് യുവതികളും അഫ്ഗാനിസ്താനില്‍ വിചാരണ ചെയ്യപ്പെട്ട് ശിക്ഷ അനുഭവിക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്ത് നിഗമനത്തിലെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. 2019 ലാണ് ഈ നാല് സ്ത്രീകളും അഫ്ഗാനിസ്താന് സൈനികര്‍ക്ക് കീഴടങ്ങുന്നത്. പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് […]
12 Jun 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികള്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നാല് യുവതികളും അഫ്ഗാനിസ്താനില്‍ വിചാരണ ചെയ്യപ്പെട്ട് ശിക്ഷ അനുഭവിക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്ത് നിഗമനത്തിലെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. 2019 ലാണ് ഈ നാല് സ്ത്രീകളും അഫ്ഗാനിസ്താന് സൈനികര്‍ക്ക് കീഴടങ്ങുന്നത്. പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
സോണിയ സെബാസ്റ്റിയന്, നിമിഷ ഫാത്തിമ തുടങ്ങിയവരെയാണ് ചോദ്യം ചെയ്തത്. പ്രതീക്ഷയറ്റായിരുന്നു ഭര്ത്താക്കന്മാര് കൊല്ലപ്പെട്ട് ചെറിയ കുട്ടികളെയും കൈയ്യിലേന്തി മൂവരും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
2016 ലാണ് സോണിയ സെബാസ്റ്റിയന് ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.
ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്. ‘ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കക്കുകയും വേണം. എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല, ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.
ഐഎസുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും സോണിയ പറയുന്നു. ഒരിക്കലും ഐഎസുമായി സഹകരിക്കാനാഗ്രഹിക്കുന്നില്ലെന്നും തന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമാണ് ഇവിടെ സംഭവിച്ചതെന്നും ഐഎസില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ഒന്നു കൂടി ആലോചിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും സോണിയ ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞു.
തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി.
‘ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകള്‍ തയ്യാറാക്കുന്നതും നിര്‍ത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു,’ സോണിയ പറയുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭര്‍ത്താവ് പറഞ്ഞെതെന്നും സോണിയ ഓര്‍ത്തു.
ആളുകളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്നത് തെറ്റായ ധാരണയാണെന്നും ക്രൂരകൃത്യങ്ങളില്‍ താന്‍ പങ്കാളിയായിട്ടില്ലെന്നും സോണിയ പറയുന്നു.
‘ എന്റെ ഭര്‍ത്താവ് എന്തു ചെയ്യാനാഗ്രഹിച്ചോ അത് ചെയ്തു. ഇവിടേക്ക് വന്നതില്‍ ഞാന്‍ ഖേദിക്കുന്നുണ്ടെന്ന് പറയാന്‍ പറ്റില്ല. എനിക്കദ്ദേഹത്തോടൊപ്പം മൂന്ന് വര്‍ഷം കൂടി ജീവിക്കാന്‍ പറ്റി. അല്ലെങ്കില്‍ അദ്ദേഹം എന്നെയും ഉപേക്ഷിച്ച് പോയെനെ. അതില്‍ സംശയമില്ല. ഇവിടെ എത്തിയതിനു ശേഷം ഞാന്‍ ഒന്നിലും ഇടപെട്ടിട്ടില്ല ( ഐഎസ് വിഷയങ്ങളില്‍). ഞങ്ങള്‍ വീട്ടിലായിരുന്നു. ഞങ്ങള്‍ ഒരു ക്രൂരകൃത്യത്തിന്റെയും ഭാഗമായിട്ടില്ല. ശാമില്‍ എനിക്ക് അറിയില്ല. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഹൊറേസാനില് അങ്ങനെയൊന്നുമില്ലായിരുന്നു. ഞങ്ങള്‍ വളരെ സാധാരണായ ജീവിതമാണ് നയിച്ചത്,’ സോണിയ സെബാസ്റ്റിയന് പറഞ്ഞു. ഇപ്പോള്‍ ആയിഷ എന്നാണ് സോണിയയുടെ പേര്.
നിമിഷ ഫാത്തിമ വളരെ ഉദാസീനമായാണ് ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. ഐഎസില്‍ ചേര്‍ന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളില്‍ ഇല്ലായിരുന്നു. കൈക്കുഞ്ഞിനെയുമേന്തി അലസഭാവത്തില്‍ നിമിഷ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് നിമിഷ പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇനി ആരും ആശ്രയിക്കാനില്ല. നാട്ടിലെത്തിയാല്‍ വീട്ടുകാരെ ഞാന്‍ ആശ്രയിക്കില്ല. ഐഎസില്‍ വിധവകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും നിമിഷ പറഞ്ഞു.
എന്നാല്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായെന്ന് തോന്നുന്നില്ലെന്നും തനിക്കവിടെ സന്തോഷകരമായ ജീവിതമായിരുന്നെന്നും നിമിഷ പറയുന്നു.’ഞാന്‍ മമൂദിലായിരുന്നപ്പോല്‍ ഞാന്‍ വളരയേറെ സന്തേഷത്തിലായിരുന്നു. അതിനാല്‍ ഖിലാഫത്ത് തെറ്റായിരുന്നെന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്നോ സമയമെന്താണെന്ന് പോലും എനിക്കറിയില്ല,’ നിമിഷ പറഞ്ഞു. അമ്മയെ കാണാനാഗ്രഹമുുണ്ടോ എന്ന ചോദ്യത്തിന് അവരാണ് എന്നെ കാണണെന്ന് എപ്പോഴും പറയുന്നതെന്ന് പറഞ്ഞ് ചിരിക്കുകയാണ് നിമിഷ ചെയ്തത്.
- TAGS:
- ISIS
- NIMISHA FATHIMA