സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ; രോഗ ബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരും
സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര് ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്നും എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുമ്പോഴും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. രോഗം സ്ഥിരീകരിച്ചവര്‍ ആരും തന്നെ ആശുപത്രികളിലല്ല നിലവിലുള്ളത്. അരോഗ്യ സ്ഥിതിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നത് […]
9 July 2021 12:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര് ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്നും എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുമ്പോഴും ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. രോഗം സ്ഥിരീകരിച്ചവര്‍ ആരും തന്നെ ആശുപത്രികളിലല്ല നിലവിലുള്ളത്. അരോഗ്യ സ്ഥിതിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നത് ആശ്വാസം നല്‍കുന്നതാണ്. പനിയ്ക്കൊപ്പം ശരീരത്തില്‍ ചുവന്ന പാടുകള്‍ ഉള്‍പ്പടെ കാണുകയും ചിക്കന്‍ ഗുനിയ, ഡെങ്കി എന്നിവ സ്ഥിരീകരിക്ക പെടാതിരിക്കുകയും ചെയ്തതോടെയാണ് സിക്ക വൈറസ് ബാധയെന്ന സംശയം ഉയര്‍ന്നത്. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പഠനത്തില്‍ രോഗ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജഗ്രതയാണ് പുലര്‍ത്തുന്നത്. മറ്റ് ജില്ലകളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കാര്യക്ഷമാമായി നടക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള് അപൂര്‍വമാണ്.
ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്നങ്ങളിലെത്തിക്കും. എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.
- TAGS:
- H5N1
- Zika virus