ഓണ്‍ലൈന്‍ ക്ലാസില്‍ ഡാന്‍സും തെറിവിളികളും സിനിമയും; 40 പേരുടെ ക്ലാസില്‍ 48: പരിഹാരം പറഞ്ഞ് പൊലീസ്
ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകളും പാസ്വേഡുകളും കൈമാറാതിരിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തണമെന്നും പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കണമെന്നും പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. ക്ലാസുകളില്‍ പുറത്തുനിന്നുള്ളവര്‍ കയറി പാട്ടും ഡാന്‍സും തെറിവിളികളും നടത്തിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പൊലീസിന്റെ നിര്‍ദേശം. പൊലീസ് മുന്നറിയിപ്പ്: ”കൂട്ടുകാരേ…ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറരുതേ… ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര് നുഴഞ്ഞുകയറി പാട്ടും ഡാന്‍സും […]
16 Jun 2021 7:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകളും പാസ്വേഡുകളും കൈമാറാതിരിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തണമെന്നും പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കണമെന്നും പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി. ക്ലാസുകളില്‍ പുറത്തുനിന്നുള്ളവര്‍ കയറി പാട്ടും ഡാന്‍സും തെറിവിളികളും നടത്തിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പൊലീസിന്റെ നിര്‍ദേശം.
പൊലീസ് മുന്നറിയിപ്പ്: ”കൂട്ടുകാരേ…ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറരുതേ… ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാര് നുഴഞ്ഞുകയറി പാട്ടും ഡാന്‍സും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാര്‍ഥി’ ഡാന്‍സ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളില്‍ ഒന്‍പതാം ക്ലാസിലെ ഓണ്‍ലൈന്‍ റൂമിലെ കമന്റ് ബോക്സില്‍ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകള്‍, ട്രോളുകള്‍ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസില്‍ 48 കുട്ടികള്‍വരെയെത്തിയ സംഭവവുമുണ്ടായി.
ഓണ്‍ലൈന്‍ വഴി പ്രവേശനം നേടിയ കുട്ടികളെ അധ്യാപകര്‍ക്ക് പരിചയമില്ലാത്തതിനാല്‍ വ്യാജന്മാരെ കണ്ടെത്താന്‍ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസില്‍ കയറുന്നതുമൂലം പേരുകള്‍ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനാല്‍ അന്വേഷണത്തിന് പരിമിതിയുണ്ട്. പലപ്പോഴും ക്ലാസുകളുടെ ലിങ്കും പാസ്വേഡും കുട്ടികളില്‍നിന്നുതന്നെയാണ് ചോരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്ക്, പാസ്വേഡ് എന്നിവ കൈമാറാതിരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം നടത്തണം. കുട്ടികളുടെ പേരുചേര്‍ത്തുള്ള ഐ.ഡി.ഉപയോഗിച്ച് ക്ലാസില്‍ കയറിയാല്‍ ഒരുപരിധിവരെ പ്രശ്നം പരിഹരിക്കാം. പുറത്തുള്ളവര്‍ ക്ലാസില്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കുകയും ചെയ്യണം.”