ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം, മൂന്നു ജില്ലകളെ ഒഴിവാക്കി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”23.3 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതല്‍ ടിപിആര്‍. മറ്റു ജില്ലകളില്‍ കുറഞ്ഞുവരുന്നുണ്ട്. ആക്ടീവ് കേസുകള്‍ എല്ലാ […]
21 May 2021 7:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കും.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”23.3 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതല്‍ ടിപിആര്‍. മറ്റു ജില്ലകളില്‍ കുറഞ്ഞുവരുന്നുണ്ട്. ആക്ടീവ് കേസുകള്‍ എല്ലാ ജില്ലകളിലും കുറഞ്ഞുവരുന്നുണ്ട്.കോവിഡ് വ്യാപനം തുടരുക തന്നെയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. അതിനാല്‍ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും.”
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കത്തെിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1976 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3836, മലപ്പുറം 3363, എറണാകുളം 2984, പാലക്കാട് 1746, കൊല്ലം 2736, തൃശൂര്‍ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂര്‍ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസര്‍ഗോഡ് 636, വയനാട് 362 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
129 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 30, കണ്ണൂര്‍ 28, വയനാട് 13, എറണാകുളം 11, തിരുവനന്തപുരം 10, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം 6 വീതം, കോഴിക്കോട് 4, പത്തനംതിട്ട, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 4584, കൊല്ലം 5524, പത്തനംതിട്ട 1660, ആലപ്പുഴ 2104, കോട്ടയം 1486, ഇടുക്കി 1500, എറണാകുളം 3118, തൃശൂര്‍ 6814, പാലക്കാട് 3055, മലപ്പുറം 4613, കോഴിക്കോട് 2450, വയനാട് 560, കണ്ണൂര്‍ 2649, കാസര്‍ഗോഡ് 915 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,49,300 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,709 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 873 ഹോട്ട് സ്പോട്ടുകളാണുള്ളത്.