കെപിസിസി അധ്യക്ഷനായി സുധാകരനെ നിയമിക്കാന്‍ ഹൈക്കമാന്റ്; നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വറിന് സോണിയയുടെ നിര്‍ദേശം
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിക്കാനുള്ള നീക്കവുമായി ഹൈക്കമാന്റ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മറികടന്നുകൊണ്ടാണ് ഹൈക്കമാന്റ് തീരുമാനം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, എകെ ആന്റണി എന്നിവരുടെ അഭിപ്രായങ്ങള്‍ തേടിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോഴും ഈ നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്റ് തേടിയിരുന്നില്ല. അതിന്റെ അമര്‍ഷവും നേതാക്കള്‍ക്കുണ്ട്. ഇതിനിടയിലാണ് സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. നേതാക്കളുടെ അസംതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വറിനോട് ഉടന്‍ തന്നെ സംസ്ഥാനത്തെത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്‍പതാം […]
3 Jun 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിക്കാനുള്ള നീക്കവുമായി ഹൈക്കമാന്റ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മറികടന്നുകൊണ്ടാണ് ഹൈക്കമാന്റ് തീരുമാനം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, എകെ ആന്റണി എന്നിവരുടെ അഭിപ്രായങ്ങള്‍ തേടിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോഴും ഈ നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്റ് തേടിയിരുന്നില്ല. അതിന്റെ അമര്‍ഷവും നേതാക്കള്‍ക്കുണ്ട്. ഇതിനിടയിലാണ് സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. നേതാക്കളുടെ അസംതൃപ്തി പരിഹരിക്കാന്‍ താരിഖ് അന്‍വറിനോട് ഉടന്‍ തന്നെ സംസ്ഥാനത്തെത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്‍പതാം തീയതിക്കുള്ളില്‍ സംസ്ഥാനത്തെത്തി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരോട് കൂടിക്കാഴ്ച നടത്താനാണ് സോണിയയുടെ നിര്‍ദേശം. ഇതിന് ശേഷം അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഹൈക്കമാന്റ് തീരുമാനം.
കെപിസിസി അധ്യക്ഷ സ്ഥാനം അനാഥമായി കിടക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം. സുധാകരനെ കൂടാതെ അടൂര്‍ പ്രകാശ്, കെ ബാബു, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. കെ. സുധാകരന്റെ ശൈലി പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും സൂചനയുണ്ട്. കെ. സുധാകരന് വേണ്ടി സൈബറിടത്തില്‍ വാദിക്കുന്ന അണികള്‍ ഭാവിയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചില നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയതെന്നും സൂചനയുണ്ട്. അണികളുടെ പിന്തുണയും കെ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ സുധാകരനെതിരെ ഗ്രൂപ്പുകളില്‍ നടക്കുന്ന പടയൊരുക്കം നേതൃ സ്ഥാനമേല്പ്പിക്കുന്നതില് തടസമാകും.