'എടിഎമ്മുകളില്‍ പണം കുറവ്, ഭക്ഷ്യക്ഷാമത്തിന് സാധ്യത, അപ്പാര്‍ട്ട്മെന്റിലേക്ക് ഷെല്ലിംഗ്'; യുക്രൈയിനിലെ സ്ഥിതിഗതികള്‍ വിവരിച്ച് മലയാളികള്‍
''ഇതുവരെ ഭയമൊന്നുമില്ലായിരുന്നു. ഷെല്ലിംഗിന്റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്''
24 Feb 2022 10:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനിനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആശങ്കകള്‍ പങ്കുവച്ച് കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍. പല ബാങ്കുകളുടെയും എടിഎമ്മുകളില്‍ പണം കുറവാണെന്നും വരുംദിവസങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്നും മലയാളി വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ടര്‍ ടിവി 3പിഎം ചര്‍ച്ചയില്‍ പറഞ്ഞു. താത്കാലികമായി പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ നിന്ന് 45 മിനിറ്റ് മാത്രം ദൂരമുള്ള നഗരത്തില്‍ താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനി ഗസാലിയുടെ വാക്കുകള്‍: ''ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് ഷെല്ലിംഗ് ആരംഭിച്ചത്. ഇതുവരെ ഭയമൊന്നുമില്ലായിരുന്നു. ഷെല്ലിംഗിന്റെ ശബ്ദം കേട്ടിട്ടാണ് എഴുന്നേറ്റത്. എട്ടു മണിയോടെ എല്ലാവരും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങി. ഏകദേശം ഒരാഴ്ചത്തേക്ക്. ഏകദേശം ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം തീര്‍ന്ന സാഹചര്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മെട്രോയിലേക്ക് വരാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടിലാണ് മെട്രോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് സുരക്ഷിതമാണ്. പണം എടുക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോള്‍ മെട്രോയിലാണ് എത്തിയിരിക്കുന്നത്.''
''പുറത്തിറങ്ങണമെങ്കില്‍ രേഖകള്‍ വേണം. വീട്ടില്‍ തന്നെയിരിക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഭക്ഷണസാധനങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ക്ഷാമം ഇല്ല. പക്ഷെ വരും ദിവസങ്ങളില്‍ ക്ഷാമത്തിന് സാധ്യതയുണ്ട്. സിറ്റിക്ക് അടുത്ത് തന്നെ ഷെല്ലിംഗ് ഉണ്ടായിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ തന്നിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഷെല്ലിംഗ് ശബ്ദം കേള്‍ക്കുന്നുണ്ട്. ഇന്നലെ രാത്രി ഒരു അപാര്‍ട്ട്മെന്റിന് നേരെ ഷെല്ലിംഗ് നടന്നതായി കണ്ടിരുന്നു. കീവില്‍ നിന്ന് താത്കാലികമായി ഏതെങ്കിലും പാശ്ചാത്യരാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി എംബസി അറിയിച്ചിട്ടുണ്ട്. പ്ലാന്‍ ചെയ്യുന്നതായി അറിയിച്ച് കൊണ്ടുള്ള നോട്ടീസാണ് വന്നിട്ടുള്ളത്.''-ഗസാലി പറഞ്ഞു.
കീവില്‍ താമസിക്കുന്ന അഫ്സല് പറഞ്ഞത്: ''എടിഎമ്മുകളില്‍ പണമില്ല. അത്യാവശ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏപ്പോഴും രേഖകള്‍ കൈയില്‍ തന്നെ കൊണ്ട് നടക്കണമെന്നാണ് നിര്‍ദേശം. ഞങ്ങള്‍ താമസിക്കുന്ന റോഡുകളില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. സാധാരണ ദിവസങ്ങളിലൊന്നും തിരക്ക് ഇല്ലാത്ത സ്ഥലമാണ്. കീവില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നുണ്ട്. അതാണ് ഇപ്പോഴത്തെ ട്രാഫിക്കിന്റെ കാരണം. ഹോസ്റ്റലുകളില്‍ നിന്ന് ആരും പുറത്തുപോകരുതെന്നാണ്. റോഡുകളില്‍ ഷെല്ലിംഗ് നടന്നിട്ടുണ്ട്. അതാണ് വീട്ടില്‍ തന്നെ ഇരിക്കാന്‍ പറയുന്നത്. ഹോസ്റ്റലിന്റെ മുന്നിലൊന്നും സ്ഫോടനമുണ്ടായിട്ടില്ല. ശബ്ദം കേട്ട കാര്യമാണ് രാവിലെ മാധ്യമങ്ങളിലൂടെ പറഞ്ഞത്. ഹോസ്റ്റലില്‍ സുരക്ഷിതനാണ്.''