'ബാലയ്ക്ക് രണ്ടു ലക്ഷം, എല്‍ദോസിന് ഏഴു ലക്ഷം'; രേഖകള്‍ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്
കഴിഞ്ഞദിവസമാണ് പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന് പറ്റിച്ചുവെന്ന് ആരോപിച്ച് നടന് ബാല രംഗത്തെത്തിയത്
9 Dec 2022 3:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: 'ഷഫീക്കിന്റെ സന്തോഷം' സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന നടന് ബാലയുടെ ആരോപണത്തിന് കൂടുതല്‍ തെളിവുകളുമായി നടനും നിര്‍മാതാവുമായ ഉണ്ണിമുകുന്ദന്. ബാലയ്ക്കും ഛായാഗ്രാഹകന്‍ എല്‍ദോ ഐസക്കിനും പണം നല്‍കിയതിന്റെ ബാങ്ക് രേഖകളുടെ പകര്‍പ്പുകളാണ് ഉണ്ണി മുകുന്ദന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബാലയ്ക്ക് രണ്ട് ലക്ഷം രൂപയും ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷത്തോളം രൂപയുമാണ് കൈമാറിയതെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു.
കഴിഞ്ഞദിവസമാണ് പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന് പറ്റിച്ചുവെന്ന് ആരോപിച്ച് നടന് ബാല രംഗത്തെത്തിയത്. ''ഒരു സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും പ്രതിഫലം കൊടുക്കാതെ ചതിക്കാന്‍ പാടുണ്ടോ? ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേ ജനറേറ്ററിന് മുകളില്‍ നിന്നും ഒരു പയ്യന് താഴെ വീണു. ആരാണ് അവനെ ആശുപത്രിയില്‍ കൊണ്ട് പോയത്. മനുഷ്യത്വമെന്ന് പറയുന്നത് നോക്കണ്ടേ. ഒരൊറ്റ ടെക്നിഷ്യന്‍ പോലും പൈസ കൊടുക്കാതെ എല്ലാവരെയും കഷ്ടപ്പെടുത്തുകയാണ് ചെയ്തത്. നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് കാശ് തരാതെ സ്വന്തമായി ഒരു കാറ് വാങ്ങിയിരിക്കുകയാണ് ഉണ്ണി. ഒന്നര കോടിയോളം വില വരുന്ന കാറാണ് ഉണ്ണി മുകുന്ദന് വാങ്ങിയത്'- ബാല വെളിപ്പെടുത്തി.
ഇതിന് പിന്നാലെയാണ് ബാലയ്ക്കെതിരെ ഉണ്ണി മുകുന്ദന് രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപയാണ് കൈമാറിയതെന്നും ഉണ്ണി മുകുന്ദന് ഇന്ന് രാവിലെ പറഞ്ഞിരുന്നു.
''ബാല തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. സിനിമ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ബാല വേണമെങ്കില്‍ പരാതി കൊടുക്കട്ടെ, അത് നേരിടാന്‍ തയ്യാറാണ്. ബാല എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ക്യാമറാമാന് പണം നല്‍കിയില്ലെന്നത് തെറ്റാണ്. ബാലയെ സിനിമയിലേക്ക് നിര്‍ദേശിച്ചത് ഞാനാണ്.'' സിനിമക്ക് മുമ്പ് ബാലയോട് വ്യക്തമായി സംസാരിച്ചിരുന്നെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. സൗഹൃദമാണ് എല്ലാമെന്ന് പറഞ്ഞയാളാണ് ബാല. ബാലയുടെ പടത്തില്‍ അഭിനയിച്ചതിന് പണം വാങ്ങിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബാങ്ക് രേഖകള്‍ ഉണ്ണി മുകുന്ദന് പുറത്തുവിട്ടത്.
Story Highlights: Unnimukundan shared the bank records of payment on Facebook