ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദി അമിത് ഷായെന്ന് സിപിഐഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; കലാപമല്ല വംശഹത്യ

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ അതിന്റെ മൂര്ദ്ധന്യത്തിലായിരിക്കുമ്പോഴായിരുന്നു 2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കൻ ഡൽഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും, 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തു. കലാപം നടക്കുമ്പോൾ, ഡൽഹിയിലെ പോലീസ് നിഷ്ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നു. നൂറിലധികം കുറ്റവാളികൾ ഉൾപ്പെട്ടിട്ടുള്ള 48 എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാല്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും നിയമത്തിനെതിരെ പ്രതിഷേധിച്ചവരായിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റേയും സംസ്ഥാന സെക്ടട്ടറി കെഎം തിവാരിയുടെയും നേതൃത്വത്തില്‍ കലാപത്തിന് പിന്നിലെ സിപിഐഎമ്മിന്റെ കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് ‘വടക്കുകിഴക്കന്‍ ദില്ലയിലെ സാമുദായിക ലഹള’ ബുധനാഴ്ച സിപിഐഎം പുറത്തുവിട്ടു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും വിശദീകരണങ്ങളും 400ഓളം വ്യക്തികളില്‍ നിന്ന് പാര്‍ട്ടി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ സോളിഡാരിറ്റി കമ്മിറ്റി നടത്തിയ അഭിമുഖങ്ങളില്‍ ന്നാണ് ശേഖരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളിവയാണ്:
ലഹളയ്ക്ക് തീകൊളുത്തിയത് അമിത് ഷാ
കലാപം രണ്ട് വിഭാഗങ്ങളുടെ തുല്യ പങ്കാളിത്തത്തോടെയുണ്ടാകുന്ന സാഹചര്യങ്ങളെ വിശേഷിപ്പിക്കാനുള്ളതാണ്. അതുകൊണ്ട് ദില്ലി കലാപം എന്ന പ്രയോഗം തന്നെ തെറ്റാണ്. ഇവിടെ അക്രമികള്‍ സമാധാന പരമായി മുന്നേറിയ സമരത്തെ അക്രമം കൊണ്ട് തകര്‍ത്ത ഹിന്ദുത്വ ലഹളക്കൂട്ടമാണ്. മറുവശത്ത് നിന്നത് തങ്ങളെ ആ ആക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഗതികെട്ട് പരിശ്രമിച്ചിരുന്ന ഒരു വിഭാഗവും. കൂടുതല്‍ പരിശോധിച്ചാല്‍ കാണാം അക്രമങ്ങളുടെ വീഡിയോയില്‍ ഹിന്ദുത്വ അക്രമസംഘത്തിനൊപ്പം നിസംഗത പാലിച്ചുനിന്ന ദില്ലി പൊലീസിനെ. ഇനിയും ആ സംഭവത്തെയാണോ ലഹള എന്നു വിളിക്കുന്നത്.
ദില്ലിയില്‍ അന്ന് ആകെ മരണപ്പെട്ടത് 53 പേരാണ് – അതില്‍ 40 മുസ്ലിംങ്ങളും 13 ഹിന്ദുക്കളും
2020 മാര്‍ച്ച് 11ന് പാര്‍ലമെന്റിനോട് അമിത് ഷാ പറഞ്ഞത് ദില്ലിയിലെ പൊലീസിന്റെ തലപ്പത്തുള്ളവരുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സംഭവങ്ങളെ യഥാക്രമം നിരീക്ഷിച്ചുവരികയാണെന്നുമാണ്. അപ്പോള്‍ ചോദ്യമിതാണ്: ഇത്രയും നിരീക്ഷിച്ചുവന്ന ആഭ്യന്തമന്ത്രി എന്തുകൊണ്ട് കലാപമാരംഭിച്ച ഫെബ്രുവരി 24 മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചില്ല? എന്തുകൊണ്ടവിടെ സൈന്യത്തെ വിന്യസിച്ചില്ല?
എന്തെങ്കിലുമൊരന്വേഷണത്തിന് മുന്‍പാണ് മാര്‍ച്ച് 11ന് അമിത് ഷാ തന്റെ കണ്ടെത്തലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പിന്നിട് നടന്ന അന്വേഷണങ്ങളൊക്കെ അദ്ദേഹത്തിന്റെ വിവരണങ്ങളെ സാധൂതകരിക്കാന് വേണ്ടിയുള്ളവ മാത്രമായിരുന്നു.
കൃത്യമായ തെളിവുകളുമായി കണ്മുന്നിലുണ്ടായിരുന്നിട്ടും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെ കണ്ണുംപൂട്ടിയാണ് അമിത് ഷാ തള്ളിയത്. വഞ്ചകരെ വെടിവെച്ചു കൊല്ലണമെന്നും ന്യൂനപക്ഷ വിഭാഗം ഹിന്ദു ഭവനങ്ങളില്‍ കയറി ബലാത്സംഗവും കൊല്ലുയും നടത്തുമെന്നും അവര്‍ അലറിയത് അമിത് ഷാ കേട്ടില്ല.
പിന്നെ എന്താണ് കേട്ടത്, ഏതൊക്കെയായിരുന്നു വിദ്വേഷപ്രസംഗങ്ങള്‍? 2019 ഡിസംബര്‍ 14 ലെ ഒരു റാലിയിലെ ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനമാണ് അമിത് ഷായ്ക്ക് വിദ്വേഷപ്രസംഗമായി കാണിക്കാനുണ്ടായിരുന്നത്.
അങ്ങനെയൊരു വ്യാഖ്യാനത്തിലൂടെ പ്രതിപക്ഷത്തിന് മേല്‍ കലാപത്തിന്റെ പ്രേരണകുറ്റം ചുമത്തുക എന്നത് മാത്രമല്ല അമിത് ഷാ പറഞ്ഞുവെച്ചത് കൂടുതല്‍ വ്യക്തമായി കലാപത്തിന് പിന്നില്‍ ന്യൂനപക്ഷസമുദായമാണെന്നും ആ വാക്കുകള്‍ പറഞ്ഞു.
ആസൂത്രിതമായ ഗൂഢാലോചന എന്നാണ് കലാപത്തെ അന്ന് ലോക്സഭയില്‍ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടെ അക്രമങ്ങളെ 36 മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കിയ ദില്ലി പൊലീസിന് അഭിനന്ദനവും അറിയിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ആ പ്രസംഗത്തിനിടെ വാക്ക് ഔട്ട് ചെയ്തു.
എന്നാല്‍ സിപിഎം റിപ്പോര്‍ട്ട് പ്രകാരം കൊലപാതകപരമ്പരകളടങ്ങിയ ആ കലാപം ഫെബ്രുവരി 28 വരെ തുടര്‍ന്നു.
‘കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ സംഭവിച്ചത് ദില്ലിയിലും സംഭവിക്കാം. ഷഹീന്‍ബാഗില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരിക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളിലേക്ക് കടന്നുകയറിയേക്കാം. നിങ്ങളുടെ സഹോദരിമാരെയും മക്കളേയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയേക്കാം. നിങ്ങള്‍ ഒരു തീരുമാനമിപ്പോഴെടുക്കണം’, പിടിഐ റിപ്പോര്‍ട്ട് ചെയ്ത പശ്ചിമ ഡല്‍ഹി ബിജെപി എംപി പര്‍വേഷ് വര്‍മയുടെ ഫെബ്രുവരി 28 ലെ പ്രസ്താവനയാണിത്.
വിദ്വേഷപരവും സാമുദായികവുമായ പ്രസ്താവനകള്‍ നടത്തിയതിന് ശിക്ഷയായി വര്‍മയേയും കേന്ദ്രമന്ത്രി അനുരാഗ് ടാക്കുറിനേയും ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രയേയും ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കുറച്ചു ദിവസത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ജൂലിയോ റിബേറിയോ മൂവരുടെയും പ്രസ്താവനകളോട് പൊലീസ് കാണിച്ച നിഷ്ക്രിയത്വത്തെ ‘പിച്ചും പേയും വിളിച്ചുപറയുന്നവരെയും തെറ്റുകാരെയും സമാധാനപരമായി പ്രതിഷേധിച്ചവരെയും മനസിലാക്കാനുള്ള പൊലീസിന്റെ കഴിവില്ലായ്മയെന്ന് വിമര്‍ശിച്ചു.
മിശ്രയുടെ ഈ പ്രസംഗത്തിനു പുറമെ ഫെബ്രുവരി 21 നവരാത്രി ദിനത്തിലെ പ്രകോപന പരമായ മുദ്രവാക്യങ്ങളെയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കലാപത്തെ സംബന്ധിച്ച ദില്ലി പൊലീസിന്റെ അനുബന്ധ റിപ്പോര്‍ട്ടില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരും സിഎഎ വിരുദ്ധരെ പ്രകോപിപ്പിക്കാനും ഇളക്കിവിടാനും ശ്രമിച്ചു എന്ന സാക്ഷിമൊഴിയുണ്ട്. ദില്ലി എന്നാല്‍ അദ്ദേഹത്തെ പ്രതി ചേര്‍ത്തിട്ടില്ല.
ഫെബ്രുവരി 22 ന് മണിപൂര്‍- ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനരികില്വെച്ച് രണ്ട് മുസ്ലിം ആണ്‍കുട്ടികളെ തടഞ്ഞുവച്ച് ആക്രമിച്ച സംഭവത്തെയും അതിനൊപ്പം പറയുന്നു.
ഇതിനകം നിരവധി ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയുമാണ് ദില്ലി പൊലീസ് പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചുവെന്ന പേരില്‍ അറസ്റ്റുചെയ്തത്. കലാപത്തിന് വിത്തിട്ടുവെന്നാണ് അവര്‍ക്കെതിരെയുള്ള ആരോപണം
നഷ്ടപരിഹാരം വൈകിപ്പിച്ചതിനും മുഴുവനായി നല്കാത്തതിനും റിപ്പോര്‍ട്ടില്‍ ഡല്‍ഹി സര്‍ക്കാരിനെയും വിമര്‍ശിക്കുന്നു. ഒപ്പം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണവും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിട്ട വിര്‍ച്വല്‍ ചടങ്ങില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും പറയാനുണ്ടായിരുന്നു.
ഫെബ്രുവരി 26 ന് കലാപത്തില്‍ കൊല്ലപ്പെട്ട 15 വയസ്സുകാരന് നിതിന്‍ പസ്വാന്റെ പിതാവ് സുഹ്രാഗ് മകന്റെ മൃതദ്ദേഹമന്വേഷിച്ച് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് അലഞ്ഞത് ഓര്‍ത്ത് പറയുന്നു.
എന്റെ മകനെ കൊന്നത് പൊലീസാണ് . ഒരാള്ക്കൂട്ടമില്ലാത്ത ഒരിടത്തേക്ക് അവര്‍ ടിയര്‍ഗാസ് ഷെല്ലെറിഞ്ഞതെന്തിനാണ്. അവന് എങ്ങനെ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്
ഫെബ്രുവരി 25ന് കൊല്ലപ്പെട്ട 22 വയസ്സുകാരന് അഷ്ഫാഖ് ഹുസൈന്റെ പിതാവ് അഗാസ് ഹുസൈന് പറയുന്നു.
ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ നിന്ന് ഈ കുട്ടുകള്ക്കെല്ലാം നീതി ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദില്ലിയിലേത് ഒരു സാമുദായിക കലാപമല്ലായിരുന്നു. ഈ രാജ്യത്തിന്റെ ശത്രുക്കളാണത് ആരംഭിച്ചത്. നമ്മള് ഇത്രയും കാലം ഒത്തൊരുമയോടെയാണ് ഇവിടെ ജീവിച്ചത് ഇനിയും അങ്ങനെ തന്നെ ജീവിക്കും.
വിര്‍ച്വല്‍ ചടങ്ങിലെ പ്രധാനപ്പെട്ട പ്രസ്താവനകള്‍
പരിപാടിയില്‍ സംസാരിച്ച മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡ ഇന്റലിജെന്‍സിന്റെ പരാജയത്തിലും കേന്ദ്ര സേനകളുടെ വിന്യസിക്കുന്നതിലുണ്ടായ താമസത്തിലും ചോദ്യങ്ങളുന്നയിച്ചു.
നിയമനിര്‍വ്വഹണ ഏജന്‍സികള്‍ക്കും തെറ്റുപറ്റിയിട്ടുണ്ട്. 54ഓളം മനുഷ്യര്‍ മരിക്കുകയും 100ഓളം കടകള്‍ കത്തിയെരിയുകയും ചെയ്തു. എന്തുകൊണ്ടാണ് അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിക്കാതിരുന്നത്? കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നാണ് ചോദ്യം. എന്തുകൊണ്ടാണ് ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് നിഷ്പക്ഷ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്.
മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ ഭക്തി എന്ന മൂടുപടത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. തങ്ങളുടെ കടമ നിര്‍വ്വഹിക്കാന്‍ പരാജയപ്പെട്ടുവെങ്കില്‍ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്.
മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത് ഹബീബൂള്ള
കലാപത്തിന് മുന്നോടിയായി നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ വെറുപ്പ് പടുത്തുയര്‍ത്തി. തീര്‍ച്ചയായും കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാല്‍ അത് ദില്ലി പൊലീസ് പറയുന്ന ഗൂഢാലോചനയല്ല.
ഹര്‍ഷ് മന്ദര്‍