‘അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്ന പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി’; മറ്റൊരു ഉറപ്പു കൂടി പാലിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി
പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ജനങ്ങള്‍ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി പറയുന്നു: ”പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണ്. ഒന്നര വര്‍ഷമെടുക്കും നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ എന്നാശങ്കപ്പെട്ട വേളയില്‍, ആറു […]

പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണെന്നും ജനങ്ങള്‍ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി പറയുന്നു: ”പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നല്കിയ മറ്റൊരു ഉറപ്പു കൂടെ പാലിക്കപ്പെടുകയാണ്. ഒന്നര വര്‍ഷമെടുക്കും നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ എന്നാശങ്കപ്പെട്ട വേളയില്‍, ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ഗതാഗത സൗകര്യം പുനസ്ഥാപിക്കുമെന്ന ഉറപ്പ്, പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയല്ല, ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഈ സര്‍ക്കാരിനെ നയിക്കുന്ന ലക്ഷ്യങ്ങളെന്ന ഉറപ്പ്, കേരളത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന ഉറപ്പ്; ഇവയെല്ലാം പാലിക്കപ്പെട്ടുകൊണ്ട്, അഴിമതിയുടെ ദയനീയ ചിത്രമായി തകര്‍ന്നു വീണ പാലാരിവട്ടം പാലം ഉറപ്പോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് അഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ഈ നേട്ടം സമര്‍പ്പിക്കുന്നു.”
തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ലെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. പൂര്‍ത്തിയായ പാലം ഉദ്യോഗസ്ഥരുമായി അന്നേ ദിവസം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി ജി സുധാകരന്റെ വാക്കുകള്‍: 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ഒരു കരാര്‍ സംഘടനയും കരാറുകമ്പനിയും കേസ് നല്‍കിയെങ്കിലും സുപ്രീം കോടതി പുനര്‍നിര്‍മ്മാണത്തിനു അനുമതി നല്കി. ഇതു കൂടാതെ അന്നത്തെ നിര്‍മ്മാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ വിജിലന്‍സിനോട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്.
കാബിനറ്റ് തീരുമാനപ്രകാരം നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്.സി-യെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു നല്കി. 22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ പ്രസ്തുത നിര്‍മ്മാണത്തിനു 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നത് അഭിമാനകരമാണ്. ഭാരപരിശോധന തൃപ്തികരമായി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റും 04.03.2021 ല്‍ ഡി.എം.ആര്.സി-യില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് എനിക്ക് ലഭിച്ചിരുന്നു.
ഏനാത്ത് പാലത്തിലെ പ്രശ്നങ്ങള്‍ക്കു ശേഷം പണി പൂര്‍ത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങള്‍ക്കു ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ചു പാലം ഗതാഗതത്തിനു തയ്യാറാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവ് ഇറക്കി ഉദ്യോഗസ്ഥര്‍ക്ക് നല്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം മേല്‍പ്പാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ ഉന്നതനിലവാരം പുലര്‍ത്തുന്ന പ്രധാനപ്പെട്ട അഞ്ചു നിര്‍മ്മാണങ്ങളാണ് കൊല്ലം മുതല്‍ എറണാകുളം വരെ ദേശീയപാതയില്‍ നടത്തിയിട്ടുള്ളത്.
കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍, ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലവുമാണ് ഈ അഞ്ചു പ്രവൃത്തികള്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റശേഷം ഇടതുപക്ഷം ജനങ്ങള്‍ക്ക് ഉറപ്പ് നല്കിയതും, പതിറ്റാണ്ടുകളായി മുടങ്ങി കിടന്ന പ്രവൃത്തികളും, അതിനപ്പുറം പുതിയതായി നിര്‍മ്മാണം നടത്തി പൂര്‍ത്തീകരിക്കുകയും, കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായപ്പേഴും പൊതുമരാമത്ത് വകുപ്പിനേറ്റ കഠിനമായ ആഘാതത്തിന് പരിഹാരമുണ്ടാക്കാനും ഈ കാലയളവില്‍ നമുക്ക് സാധിച്ചു എന്നത് എക്കാലവും മനസ്സിന് സന്തോഷം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.