ലീഗ് അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി; ‘സമാധാന അന്തരീക്ഷം തകര്‍ക്കുക ലക്ഷ്യം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി’
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്. […]

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും.
അതേസമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ജനങ്ങള്‍ കൂടുതലായി കടന്നുവരുന്നതില്‍ വിറളിപൂണ്ട് കഴിഞ്ഞ 130 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ്-ബിജെപി-ആര്‍എസ്എസ്-ലീഗ് ക്രിമിനലുകള്‍ ആറു പ്രവര്‍ത്തകരെയാണ് കൊന്നതെന്ന് സിപിഐഎം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ പ്രവര്‍ത്തിച്ചു എന്നത് മാത്രമായിരുന്നു ഔഫ് അബ്ദുറഹ്മാന് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റമെന്നും അതിന് നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ് ലീഗ് പ്രതികാരം ചെയ്തതെന്നും സിപിഐഎം ആരോപിച്ചു.
സിപിഐഎം ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് ജനങ്ങള്‍ കൂടുതലായി കടന്നുവരുന്നതിലും വിറളിപൂണ്ട് കഴിഞ്ഞ 130 ദിവസത്തിനുള്ളില്‍ കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി-ആര്‍എസ്എസ്-മുസ്ലീം ലീഗ് ക്രിമിനലുകള്‍ 6 സഖാക്കളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിലെ സ. സിയാദ് , തിരുവന്തപുരം വെഞ്ഞാറംമൂടിലെ സ. ഹഖ് മുഹമ്മദ്, സ. മിഥിലാജ് , തൃശ്ശൂര്‍ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സ. സനൂപ് , കൊല്ലം ജില്ലയിലെ സ. മണിലാല്‍, കാസര്‍ഗോഡ് ജില്ലയിലെ സ. ഔഫ് അബ്ദു റഹ്മാന് എന്നീ സഖാക്കളെല്ലാവരും തന്നെ നാടിനും നാട്ടുകാര്‍ക്കും വളരെ വേണ്ടപ്പെട്ടവരായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ആലപ്പുഴയില്‍ സ. സിയാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. ജനകീയനും സന്നദ്ധ പ്രവര്‍ത്തകനുമായ സഖാവ് സിയാദ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന് കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് സഖാവിന് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്. സിയാദിന്റെ ജനകീയത ഭീഷണിയായി തോന്നിയതാണ് കോണ്‍ഗ്രസുകാരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്’ എന്ന് കൊലപാതക സംഘത്തോട് അപേക്ഷിച്ചിട്ടും അവര്‍ സിയാദിനെ കൊല്ലുകയായിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം അരിഞ്ഞുതള്ളിയ സ. ഹഖ് മുഹമ്മദും സ. മിഥിലാജും ഒരു നാടിന്റെയാകെ പ്രതീക്ഷകളായ രണ്ട് യുവാക്കളായിരുന്നു. കുടുംബം പോറ്റാന്‍ ഹഖ് മത്സ്യക്കച്ചവടമാണ് ചെയ്തതെങ്കില്‍ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട് കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. ഹഖ് മുഹമ്മദ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ നജില ആറുമാസം ഗര്‍ഭിണിയായിരുന്നു. മിഥിലാജിന്റെ ഇളയ കുഞ്ഞിന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച ഈ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് ശേഷവും രണ്ട് പേരെയും വ്യക്തിഹത്യ ചെയ്യാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.
തൃശൂര്‍ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് സനൂപിനെ ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ലായിരുന്നു. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. ആ ഒരു കാരണത്താലായിരുന്നു ആര് എസ് എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് സഖാവിനെ കൊന്നുകളഞ്ഞത്.
കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തില് യാതൊരു പ്രശ്നവുമില്ലാതിരുന്ന സമയത്താണ് സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സ. മണിലാലിനെ ആര്‍എസ്എസ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തിയത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ കുത്തിവീഴ്ത്തിയത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടില്‍ മനപൂര്‍വ്വം സംഘര്‍ഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് അന്ന് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാന്‍ മുസ്ലീം ലീഗിനെ നിര്‍ബന്ധിതമാക്കിയത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന സഖാവിനെയാണ് കൊലപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെതിരെ പ്രവര്‍ത്തിച്ചു എന്നത് മാത്രമായിരുന്നു സ. ഔഫ് അബ്ദുറഹ്മാന് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. സഖാവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ് ഇതിന് ലീഗ് പ്രതികാരം ചെയ്തത്.