‘സാരിയുടെ പേരില്‍ പോലും വംശീയഅധിക്ഷേപം’; കോടതി വിധിച്ചാല്‍ തൂങ്ങിച്ചാകാനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്ന് സികെ ജാനു; പ്രസീതയ്ക്ക് മറുപടി
പാര്‍ട്ടിയില്‍ തന്നെ മറികടന്ന് അധികാര കേന്ദ്രമാകാന്‍ പ്രസീത ശ്രമിച്ചപ്പോള്‍ താന്‍ അതിനെ പ്രതിരോധിച്ചതിന്റെ ഫലമാണ് കോഴ വിവാദമെന്നും ജാനു മറുപടി പറഞ്ഞു.
24 Jun 2021 1:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തനിക്കെതിരെ ഉയരുന്ന കോഴ ആരോപണം വ്യാജമാണെന്ന പ്രതികരണവുമായി സികെ ജാനു. എല്ലാത്തരത്തിലുള്ള കേസന്വേഷണത്തോടും സഹകരിക്കുമെന്നും ഒരു കേസില്‍ നിന്നും ഒളിച്ചോടില്ലെന്നും ജാനു പറഞ്ഞു. പാര്‍ട്ടിയില്‍ തന്നെ മറികടന്ന് അധികാര കേന്ദ്രമാകാന്‍ പ്രസീത ശ്രമിച്ചപ്പോള്‍ താന്‍ അതിനെ പ്രതിരോധിച്ചതിന്റെ ഫലമാണ് കോഴ വിവാദമെന്നും ജാനു മറുപടി പറഞ്ഞു. സുല്‍ത്താല്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിത്വത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പക്കല്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നിയമനടപടികള്‍ നേരിടുന്ന ജാനു വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സികെ ജാനുവിന്റെ വാക്കുകള്‍:
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സ്തീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ പാടില്ല എന്ന പൊതുധാരണയാണ് എനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് അടിസ്ഥാനം. ആദിവാസി സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നതിനെ കടന്നാക്രമിക്കുന്നത് ജനാധിപത്യ കേരളത്തിന് തന്നെ അപമാനകരമാണ്. കേസ് കേസിന്റെ വഴിക്ക് തന്നെ നടക്കട്ടെ. ഒരു നടപടിയില്‍ നിന്നും ജാനു ഒളിച്ചോടില്ല. ഒരുപാട് നിയമ നടപടികള്‍, ഒരുപാട് കേസുകള്‍ ഞാന്‍ നേരിട്ടുകൊണ്ട് തന്നെയാണ് ഇവിടെയെത്തിയത്. എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കള്ളമാണ്. ഹൈക്കോടതിയില്‍ അത് തെളിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതിയില്‍ പോകും. അതുമില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏറ്റവും വലിയ ശിക്ഷ തൂക്കിക്കൊല്ലലാണല്ലോ. തൂങ്ങിച്ചാകാനും തയ്യാറായാണ് ഞാനിവിടെ നില്‍ക്കുന്നത്.
കേസിന് പിന്നാലെ എനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ തീരെ അംഗീകരിക്കാന്‍ കഴിയുന്നില്ല. സാരിയുടെ പേരില്‍, വീടിന്റെ, ജീവിത സാഹചര്യങ്ങളുടെ പേരില്‍ വംശീയ അധിക്ഷേപം നടക്കുന്നുണ്ട്. എന്റെ വീടും സാഹചര്യവും ചുറ്റുപാടും എല്ലാവര്ക്കും നന്നായറിയാവുന്നതാണ്. ഞാന്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. എന്തുകൊണ്ട് ഞാന്‍ എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യം ഇവിടുത്തെ എല്‍ഡിഎഫും യുഡിഎഫും സ്വയം ചോദിക്കേണ്ടതാണ്. പലരും ആദിവാസികള്‍ അടിമകളായി, നോക്കുകുത്തികളായി നില്‍ക്കണമെന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആദിവാസി, ദളിത് രാഷ്ട്രീയത്തിന് മുന്നോട്ട് കടന്നുവന്നുകൂടെ? അവര്‍ക്കെന്താ മുന്നണി സമവാക്യം ആയിക്കൂടേ? ആദിവാസികള്‍ എന്‍ഡിഎയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നാണ് പറയുന്നത്. ആരാണ് അവര്‍ ഏത് മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്? സമൂഹ വ്യവസ്ഥ മാറണമെങ്കില്‍ നമ്മുടെ ചിന്താഗതികള്‍ മാറേണ്ടതുണ്ട്.