
തിരുവനന്തപുരം: ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം. കൂടാതെ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രിസഭാ യോഗം നിർദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിയമന വിവാദങ്ങളെ തുടർന്ന് വിവിധ യുവജന സംഘടനകളുടെ പ്രതിഷേധം നടക്കവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനവും നിർദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ് പുറത്തുവന്ന ശേഷമേ ഇതിലൊരു വ്യക്തത വരൂ. ബിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്ക് വി.പി.ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളും മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളെയും പറ്റി മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് ശേഷമാണ് വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശമുണ്ടായത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം കിട്ടിയിരിക്കുന്നത്.