കൊടകര കുഴല്‍പ്പണം; പരസ്പരം ഏറ്റുമുട്ടി ബിജെപിക്കാര്‍; ഒരാള്‍ക്ക് കുത്തേറ്റു
തൃശൂരില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിരണിന് കുത്തേറ്റു. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്സിന് ക്യാമ്പില്‍ വച്ചാണ് ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കേസില്‍ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗര്‍ ഉള്ള മറുവിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ വാക്ക് പോര് നടത്തിയിരുന്നു. തുടര്‍ന്ന് വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട ഹരിപ്രസാദ് കൊവിഡ് വാക്സിന് എടുക്കാന്‍ വാടാനപ്പിള്ളി സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ […]
30 May 2021 5:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂരില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിരണിന് കുത്തേറ്റു. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്സിന് ക്യാമ്പില്‍ വച്ചാണ് ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കേസില്‍ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വാടാനപ്പിള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗര്‍ ഉള്ള മറുവിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ വാക്ക് പോര് നടത്തിയിരുന്നു. തുടര്‍ന്ന് വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട ഹരിപ്രസാദ് കൊവിഡ് വാക്സിന് എടുക്കാന്‍ വാടാനപ്പിള്ളി സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ എത്തിയപ്പോള്‍ എതിര് ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവരാണ് വാക്കുതര്ക്കമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട കിരണിനു കുത്തേല്‍ക്കുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കൊടകര കള്ളപ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തി. വിഷയത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് സംസ്ഥാനത്ത് നിന്ന് ആരും കത്ത് അയച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു. വ്യാജവാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപി തീരുമാനം. അതൊരു കവര്‍ച്ചക്കേസാണ്. അന്വേഷണസംഘം അവരുടെ അധികാരപരിധിക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണ്. അന്വേഷണസംഘവുമായി ബിജെപി സഹകരിക്കുന്നത് ഒന്നും ഒളിച്ച് വയ്ക്കാന്‍ ഇല്ലാത്തത് കൊണ്ടാണ്. നോട്ടീസിന് ഹാജരാകേണ്ട കാര്യം പോലും തങ്ങള്‍ക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ നാളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നാളെ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ സതീശന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്കി. കുഴല്‍ പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് സതീശനായിരുന്നു. എം.ജി റോഡിലെ നാഷ്ണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കേസില്‍ കെ സുരേന്ദ്രന്, വി മുരളീധരന് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത് കൃഷ്ണദാസ് പക്ഷമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപിയും ആര്‍എസ്എസും അപമാനിക്കപ്പെട്ടു. അതിനാല്‍ വിഷയത്തില്‍ ദേശീയനേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളത്തിനായി 400 കോടിയോളം രൂപ ബിജെപി കേന്ദ്രനേതൃത്വം നല്‍കിയതായാണ് വിവരങ്ങള്‍. എന്നാല്‍ ഇതില്‍ എത്ര ചെലവഴിച്ചുവെന്ന കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. 156 കോടി രൂപയാണ് ചെലവഴിച്ചതെന്നാണ് പറയുന്നതെങ്കിലും ഇരട്ടിയോളം വരുന്ന ബാക്കി തുകയില്‍ അന്വേഷണം നടത്തണമെന്നുമാണ് നേതാക്കള്‍ കത്തില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പണം കൈകാര്യം ചെയ്യുന്നതിനായി ഫിനാന്‍സ് കമ്മിറ്റി രൂപീകരിക്കാതെ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന അനൗദ്യോഗിക കൂട്ടായ്മയാണ് കേരളത്തിലേക്കുള്ള പണം ഏകോപിപ്പിച്ചതും ചെലവഴിച്ചതുമെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെ, കെ.സുരേന്ദ്രന് ഹെലികോപ്റ്റര്‍ മാര്‍ഗം പണം കടത്തിയെന്ന് ആരോപിച്ച് ആള് കേരള ആന്റി കറപ്ഷന്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്കി. ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമായതിനാല്‍ റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് സുരേന്ദ്രന് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി 25 ലക്ഷം രൂപ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങള്‍ക്കും കൊടകരകള്ളപ്പണ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കേരളത്തിലെ വോട്ടര്‍മാരെ വിലക്കെടുത്ത് ഇലക്ഷന് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്ന ആക്ഷേപവും സംഘടന ഉയര്‍ത്തുന്നു.