‘പണം വാങ്ങിയിട്ടില്ലെന്ന് പറയണമെന്ന് അമ്മയോട് പറഞ്ഞു’;വെളിപ്പെടുത്തലിനുശേഷം ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കെ സുന്ദര
ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞു.
6 Jun 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്രിക പിന്‍വലിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണം നല്‍കിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബിജെപിക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കെ സുന്ദര. സുരേന്ദ്രന് പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നുമാണ് മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചിരുന്ന സുന്ദര പറയുന്നത്. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞു. മനോരമ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പത്രിക പിന്‍വലിക്കുന്നതിനായി പണം വാങ്ങിയത് തെറ്റാണെന്ന് കെ സുന്ദര തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നിരിക്കിലും ഇപ്പോള്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ നിര്‍വ്വാഹമില്ല. പണം വീട്ടാവശ്യങ്ങള്‍ക്കും മരുന്നിനും മറ്റുമായി ചെലവായിപ്പോയി. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല പണം വാങ്ങിയ കാര്യം തുറന്നുപറഞ്ഞതെന്നും കെ സുന്ദര കൂട്ടിച്ചേര്‍ത്തു.
സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരെയും കേസുണ്ട്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രാഥമിക അന്വേഷണം കാസര്‍കോട് പൊലീസ് ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറഞ്ഞു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.