‘അമിത് ഷാ മുസ്ലീങ്ങളോട് എന്ത് ചെയ്തു? മകളെ കെട്ടിച്ച് കൊടുക്കണോ?’ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ വിദ്വേഷപരാമര്‍ശവുമായി കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിദ്വേഷപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷാ മുസ്ലീങ്ങളോട് എന്ത് ചെയ്‌തെന്നും മകളെ കെട്ടിച്ച് കൊടുക്കണമായിരുന്നോ എന്ന പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയത്. ക്രിമിനല്‍ കേസ് പ്രതിയായ പിണറായി വിജയനാണ് അമിത് ഷായ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ: ”ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് അമിത് ഷായ്‌ക്കെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടിക്ക് മലപ്പുറത്ത് പൊന്നാനിയില്‍ പോലും […]

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വിദ്വേഷപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷാ മുസ്ലീങ്ങളോട് എന്ത് ചെയ്‌തെന്നും മകളെ കെട്ടിച്ച് കൊടുക്കണമായിരുന്നോ എന്ന പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയത്. ക്രിമിനല്‍ കേസ് പ്രതിയായ പിണറായി വിജയനാണ് അമിത് ഷായ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ: ”ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് അമിത് ഷായ്‌ക്കെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നാണ് പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടിക്ക് മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദുവിന് മത്സരിപ്പിക്കാന്‍ പറ്റില്ല. ഇന്നലെ നടന്ന പ്രകടനം എല്ലാവരും കണ്ടതാണ്. പിണറായി വിജയന്‍ പറയുകയാണ്, അമിത് ഷാ മുസ്ലീമെന്ന് പറയുമ്പോള്‍ കുറച്ച് കനപ്പിച്ച് പറയുന്നു എന്ന്. എന്ത് ചെയ്യണം, അമിത് ഷാ മകളെ കല്യാണം കഴിപ്പിച്ച് കൊടുക്കണോ. എന്താണ് അമിത് ഷായ്‌ക്കെതിരായ ആരോപണം. മകളെ കെട്ടിച്ച് കൊടുക്കണോ. എന്താണ് പിണറായി വിജയന്‍ ഈ വര്‍ഗീയ ആരോപണത്തിലൂടെ ഉന്നയിക്കുന്നത്. എന്ത് സ്ഥാപിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ”
സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് രൂക്ഷപ്രതികരണമാണ് ഉയരുന്നത്. സുരേന്ദ്രനെ പോലെ ഒരു ബിജെപിക്കാരന് മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കൂയെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായങ്ങള്‍.
മകളുടെ വിവാഹം ആയുധമാക്കിയുള്ള ആക്രമണങ്ങളില്‍ പിണറായി വിജയന്‍ മുന്‍പ് നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാകുന്നുണ്ട്. ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിണറായി പറഞ്ഞത് ഇങ്ങനെ: ”രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല.”
അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിന്റെ പൂര്‍ണരൂപം: ”കേരളത്തിനെ അപമാനിക്കുന്ന പ്രചാരണമാണ് ഇവിടെ വന്ന് അമിത് ഷാ നടത്തിയത്. മുസ്ലീം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ എന്ന് രാജ്യത്താകെ അറിയുന്ന കാര്യമാണ്. എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് അമിത് ഷാ. ഗുജറാത്ത് വംശഹത്യ നടന്നപ്പോള്‍, വര്‍ഗീയ കലാപമെന്നല്ല, വംശഹത്യ എന്ന് തന്നെ പറയുന്നതാണ് ശരി, പത്രപ്രവര്‍ത്തകനായ രാജീവ് ഷാ, അമിത് ഷായില്‍ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയിരുന്നു. കലാപത്തെ കുറിച്ച് എന്തിനാണ് ബേജാറാകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് രാജീവ് ഷാ പറയുന്നു. ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്.
ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു. വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്. അങ്ങനത്തെ പാര്‍ട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്. എന്നോട് ചില ചോദ്യവും ചോദിച്ചു. ഞാനേതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇതിന് മറുപടി പറയാനുള്ളത്.ഏതോ ഒരു സംശയാസ്പദമായ മരണത്തെ കുറിച്ച് അദ്ദേഹം പറയുന്നു. ഏതാണെന്ന് പറയട്ടെ, എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറാകും. പുകമറ സൃഷ്ടിക്കരുത്. ദുരൂഹ മരണത്തെക്കുറിച്ച് പറയുമ്പോള്‍ സൊറാബുദ്ദീന്‍ ഷെയ്ക്ക്, കൗസര്‍ ബീ, തുള്‍സീറാം പ്രജാപതി എന്നിങ്ങനെയുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അന്നത്തെ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നുവെന്നും ഓര്‍ക്കണം. അത്തരമൊരാള്‍ കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കണ്ടതില്ല.”