യു പി തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമില്ല; ജെ ഡി യു ഒറ്റയ്ക്ക് മത്സരിക്കും
2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ്. എന്‍ ഡി എ ഘടകക്ഷിയും ബിഹാറില്‍ ഭരണത്തിലെ പ്രധാനകക്ഷിയുമായ ജനതാദള്‍ യുണൈറ്റഡ് യു പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി അറിയിച്ചു. യു പി നിയമസഭാതെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സീറ്റ് പങ്കുവെക്കുകയോ സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യില്ലെന്ന് ജെ ഡി യു ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി വ്യക്തമാക്കി. അതേസമയം ബി ജെ പിയുമായി […]
29 Jun 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ്. എന്‍ ഡി എ ഘടകക്ഷിയും ബിഹാറില്‍ ഭരണത്തിലെ പ്രധാനകക്ഷിയുമായ ജനതാദള്‍ യുണൈറ്റഡ് യു പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി അറിയിച്ചു. യു പി നിയമസഭാതെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സീറ്റ് പങ്കുവെക്കുകയോ സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യില്ലെന്ന് ജെ ഡി യു ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി വ്യക്തമാക്കി.
അതേസമയം ബി ജെ പിയുമായി സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് ജെ ഡി യു ഒറ്റയ്ക്ക് യു പിയില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തതെന്ന് കെ സി ത്യാഗി സൂചിപ്പിച്ചു. യു പിയില്‍ 200ലധികം നിയമസഭാ മണ്ഡലങ്ങളില്‍ ജെ ഡി യു മത്സരിക്കുമെന്ന് ത്യാഗി വ്യക്തമാക്കി. 2017ലെ യു പി തെരഞ്ഞെടുപ്പിലും ജെ ഡി യു മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ബി ജെ പിയ്‌ക്കെതിരെ മത്സരിക്കില്ലെന്ന് പിന്നീട് തീരുമാനെടുത്തു. ഇത് ബി ജെ പിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുകയും ചെയ്തു. നിധീഷ് കുമാറിന് യുപിയിലെ പിന്നോക്ക മേഖലയില്‍ സ്വാധീനമുണ്ടെന്നും അത് ഉപയോഗപ്രദമാക്കാമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ 2017ല്‍ യോഗി ആദിത്യനാഥും സമ്മതിച്ചതായി കെ സി ത്യാഗി പറഞ്ഞു.
നിധീഷ് കുമാറിന്റെ ബിഹാറിലെ വികസനപ്രവര്‍ത്തനങ്ങള്‍ യു പിയിലും പാര്‍ട്ടിക്ക് നല്ല സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. പിന്നോക്ക വിഭാഗത്തിനുമേല്‍ നിധീഷിന് ശക്തമായ സ്വാധീധനം ചെലുത്താന്‍ കഴിയുമെന്നും ത്യാഗി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് 2022ല്‍ ജെ ഡി യു ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും. കെ സി ത്യാഗി തന്നെയായിരിക്കും യു പി തെരഞ്ഞെടുപ്പില്‍ ജെ ഡി യുവിനെ നയിക്കുകയെന്നാണ് സൂചന.
അതേ സമയം ജെ ഡി യുവിന്റെ പുതിയ തീരുമാനം സംബന്ധിച്ച് പ്രതികരിക്കാന്‍ ബി ജെ പി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ബിഹാറില്‍ മുഖ്യമന്ത്രി നിധീഷ് കുമാറും ബി ജെ പിയും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെയാണ് യു പിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെ ഡി യുവിന്റെ തീരുമാനം പുറത്തുവരുന്നത്. നേരത്തെ അസം, പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ ജെ ഡി യു ഒറ്റയ്ക്കാണ് മത്സരിച്ചത്.
- TAGS:
- BJP ally JDU