ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ (GOOGL.O) വികസിപ്പിച്ചെടുത്ത് 1.2 ട്രില്യണ്‍ പാരാമീറ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഉപയോഗിക്കാന്‍ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ആപ്പിളിന് പ്രതിവര്‍ഷം ഏകദേശം 1 ബില്യണ്‍ ഡോളര്‍ നല്‍കേണ്ട കരാറിനാണ് കമ്പനികള്‍ അന്തിമരൂപം നല്‍കിയിരിക്കുന്നതെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം സിസ്റ്റങ്ങള്‍ തയ്യാറാകുന്നതുവരെ ഐഫോണ്‍ ഗൂഗിളിന്റെ ജെമിനി മോഡലിനെ ഒരു താല്‍ക്കാലിക പരിഹാരമായി ഉപയോഗിക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മള്‍ട്ടി-സ്റ്റെപ്പ് റിക്വസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിലും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുമായി സംയോജിപ്പിക്കുന്നതിലും സിരിയുടെ പെര്‍ഫോമന്‍സ് അലക്‌സയെയും ഗൂഗിള്‍ അസിസ്റ്റന്റിനെയും അപേക്ഷിച്ച് കുറവാണ്. സിരിയിലേക്ക് നേരിട്ട് ഒരു ചാറ്റ്‌ബോട്ട് ആയി ജെമിനി സംയോജിപ്പിക്കുന്നതിനെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ കരാര്‍. സിരിയിലെ AI മോഡിഫിക്കേഷന്‍ 2026ൽ മാത്രമേ പൂര്‍ണമാവുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു കമ്പനികളും കരാറുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മറ്റുപല കമ്പനികളും അവരുടെ വോയിസ് അസിസ്റ്റന്റുകളില്‍ എ ഐ സവിശേഷതകള്‍ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അതിന്റെ ജെമിനി മോഡലിനെ അസിസ്റ്റന്റിലേക്ക് ചേര്‍ത്തിരുന്നു. ഈ വര്‍ഷം ആദ്യം അലക്സ അസിസ്റ്റന്റിന്റെ AI- അധിഷ്ഠിത ഓവര്‍ഹോള്‍ പുറത്തിറക്കിയിരുന്നു. ആപ്പിള്‍ തങ്ങളുടെ എഐ ശ്രമങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് റാങ്കുകളിൽ ചില അഴിച്ചുപണികള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായി മൈക്ക് റോക്ക്വെല്‍ സിറിയുടെ ചുമതല ഏറ്റെടുത്തിരുന്നു.
Content Highlights: Apple to use Google's AI model to run new Siri