വാട്‌സ്ആപ്പ് വെബിൽ സ്‌ക്രോൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? കാരണമിതാണ്

പ്രശ്‌നം റിപ്പോർട്ട് ചെയ്ത് നേരമിത്രയായിട്ടും മെറ്റ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല

വാട്‌സ്ആപ്പ് വെബ് വേർഷനിൽ ചാറ്റുകളിൽ സ്‌ക്രോൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പരാതികളുടെ വമ്പൻ നിരയാണ് പ്രത്യക്ഷപ്പെട്ടത്. പ്രത്യേകിച്ച് എക്‌സിൽ. വാട്‌സ്ആപ്പിൽ വെബ് ചാറ്റില്‍ മുകളിലോട്ടോ താഴോട്ടോ സ്‌ക്രോൾ ചെയ്യാനാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. മൗസ് ഉപയോഗിച്ചോ ടച്ച്പാഡിലോ സ്‌ക്രോൾ ചെയ്യാൻ കഴിയുന്നില്ല, പെട്ടെന്ന് തന്നെ ഈ ബുദ്ധിമുട്ട് ഒഴിവാക്കി തരണമെന്നാണ് ഉപഭോക്താക്കളിൽ ഭൂരിഭാഗവും പരാതിയിൽ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടത്. ഈ ബഗ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയത് തൊഴിലിടങ്ങളിലാണ്.

ലോകത്തുടനീളം ഈ പ്രശ്‌നം നേരിട്ടതായാണ് മനസിലാക്കാൻ സാധിച്ചതെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഉപഭോക്താക്കൾ ചാറ്റിലെ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ ഓപ്പൺ ചെയ്യുമ്പോഴാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടതെന്നാണ് ചിലരുടെ കമന്റ്. പേജ് റിഫ്രഷ് ചെയ്യുമ്പോൾ തത്കാലത്തേക്ക് ഈ പ്രശ്‌നം പരിഹരിക്കപ്പെടും, വീണ്ടും പഴയനിലയിലേക്കാവും എന്നതായിരുന്നു സ്ഥിതി. ഇതോടെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് പ്രശ്‌നം ശരിയാകുന്നത് വരെ നിർത്തിവയ്ക്കാനും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതാദ്യമായല്ല വാട്‌സ്ആപ്പിന് ഇങ്ങനൊരു പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം അവസാനം ഇത്തരം പ്രശ്‌നമുണ്ടായതായി റെഡ്ഡിറ്റിൽ ചിലർ പരാതി പറഞ്ഞിരുന്നു. അന്ന് സ്‌ക്രോൾ ജമ്പുകളും ചാറ്റ് ഫ്രീസിങും സംഭവിച്ചിരുന്നു. അതേസമയം സ്ക്രോളിങ് പ്രശ്‌നം റിപ്പോർട്ട് ചെയ്ത് നേരമിത്രയായിട്ടും മെറ്റ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

മുന്‍പ് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് തലവേദന സൃഷ്ടിച്ചത് മെസേജുകള്‍ അയക്കാന്‍ കഴിയാതെ വന്നതോടെയാണ്.. ഇക്കഴിഞ്ഞ ഏപ്രിലിൽ പെട്ടെന്നൊരു ദിവസം പലർക്കും മെസേജുകൾ ഡെലിവറാകുന്നുണ്ടായിരുന്നില്ല. 460ഓളം റിപ്പോർട്ടുകളാണ് അന്ന് രേഖപ്പെടുത്തിയത്. അതിൽ 81 ശതമാനവും ഇത്തരത്തിൽ മെസേജ് അയക്കാൻ കഴിയുന്നില്ലെന്ന് ആയിരുന്നു. ഫെബ്രുവരി 28ന് അയ്യായിരത്തിലധികം റിപ്പോർട്ടാണ് മെസേജ് അയക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത്.

530 മില്യൺ ആളുകളാണ് ഇന്ത്യയിൽ മാത്രം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകത്തുടനീളം അത് മൂന്നു ബില്യണോളമാണ്. ഇതാണ് ചെറിയ പ്രശ്‌നങ്ങളും വലിയ വാർത്തയാവാൻ കാരണം.Content Highlights: Glitch in Whatsapp web prevents Scrolling

To advertise here,contact us